സി.ഐ മത്തായൂസ് ബേബി; സ്‌ക്രീനിൽ ആടിത്തകർത്ത് യദുകൃഷ്ണൻ! ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'വിവാഹിതരേ ഇതിലെ ഇതിലെ' ആയിരുന്നു ആദ്യ ചിത്രം. യദുവിനെ ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന കഥാപാത്രം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'സന്മനസുള്ളവർക്ക് സമാധാനം' സിനിമയിൽ ഗോപാലകൃഷ്ണപ്പണിക്കറായെത്തിയ ലാലേട്ടനെ പോടാ എന്ന് വിളിച്ചു ഓടിപ്പോകുന്ന ബാലനെയായിരിക്കും. ശേഷം ഒരു പിടി മലയാള സിനിമകളിൽ അഭിനയിച്ചുവെങ്കിലും, മലയാള ടെലിവിഷൻ സീരിയലുകളിലാണ് യദു പിന്നീട് ഏറെ തിളങ്ങിയത്.





ഇപ്പോഴിതാ പ്രവീൺ നാരായണൻ കഥയെഴുതി സംവിധാനം നിർവ്വഹിച്ച 'ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള' (ജെഎസ്കെ) എന്ന സുരേഷ് ഗോപി ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള സി.ഐ മത്തായൂസ് ബേബി എന്ന കഥാപാത്രമായി ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് അദ്ദേഹം. യദുകൃഷ്ണനെ മലയാളികൾ സ്ക്രീനിൽ കണ്ട് തുടങ്ങിയിട്ട് നാല് പതിറ്റാണ്ടോളമായി. 1986 ൽ ബാലതാരമായി മലയാളികളുടെ മനസിലേക്ക് നടന്നു കയറിയതാണ് യദു. സിനിമാലോകത്ത് അഭിനയിച്ച് തഴക്കവും വഴക്കവും വന്ന രണ്ട് താരങ്ങളുടെ നേർക്കുനേരെയുള്ള ആ പ്രകടനമികവ് കണ്ടറിയേണ്ടതുതന്നെയാണ്. അതുപോലെ തന്നെ സ്റ്റേഷനിൽ പരാതി നൽകാനെത്തുന്നവരോടുപോലും ദയാദാക്ഷിണ്യമില്ലാതെ പെരുമാറുന്ന രംഗങ്ങളും തന്മയത്വത്തോടെ യദു അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റേഷനിൽ ഇരിക്കുമ്പോൾ തന്നെ വീട്ടിലേക്ക് വിളിച്ച് ചോറിനൊപ്പമുള്ള ഇന്നത്തെ കറിയെ കുറിച്ച് തിരക്കുന്നുണ്ട് സിഐ മത്തായൂസ് ബേബി.






 'അതെന്താ ചെമ്മീൻ കിട്ടിയില്ലേ' എന്നൊക്കെയുള്ള അയാളുടെ സംസാരത്തിൽ നിന്നു തന്നെ മത്സ്യവിഭവങ്ങളോടുള്ള പ്രത്യേക ഇഷ്ടം അയാൾ വെളിവാക്കുന്നുണ്ട്. പിന്നീട് വീട്ടിൽ നിന്ന് കൊടുത്തുവിട്ട ഭക്ഷണം ആർത്തിയോടെ സ്റ്റേഷനിലെ ടേബിളിൽ ഇരുന്നുതന്നെ ആസ്വദിച്ച് കഴിക്കുമ്പോൾ അയാൾക്ക് മറ്റൊന്നും ശ്രദ്ധിക്കാനേ സമയമില്ല. മുമ്പിലിരിക്കുന്നതാരാണെന്ന് പോലും ഗൗനിക്കാതെ അയാൾ അതീവ ശ്രദ്ധയോടെ മീൻ കറി കഴിക്കുന്നതൊക്കെ കാണേണ്ട കാഴ്ചയാണ്.തിരുവനന്തപുരത്ത് പടിഞ്ഞാറേകോട്ട സ്വദേശിയായ യദു സിനിമകളേക്കാൾ സീരിയലുകളിലാണ് ഇപ്പോൾ സജീവമായുള്ളത്. മമ്മൂട്ടി നായകനായെത്തിയ 'വൺ', ജയസൂര്യയുടെ 'ഈശോ' തുടങ്ങിയ സിനിമകളിലായിരുന്നു ഒടുവിലായി അഭിനയിച്ചിരുന്നത്.





 'ജെഎസ്കെ'യിലെ പോലീസ് വേഷം ഏറെ ശ്രദ്ധ നേടിയതോടെ വീണ്ടും സിനിമാലോകത്ത് യദു കൃഷ്ണൻ സജീവമാകുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്.ജാനകി എന്ന പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ നിയമ പോരാട്ടത്തിൻറെ കഥപറയുന്ന ചിത്രമാണ് 'ജെഎസ്കെ'. ജാനകിയുടെ മൊഴി വീട്ടിലെത്തി രേഖപ്പെടുത്താനെത്തുന്ന പൂങ്കുന്നം സിഐ ആയിട്ടാണ് ചിത്രത്തിൽ യദുവിനെ ആദ്യമായി കാണിക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ എല്ലാത്തിനോടും പുച്ഛമുള്ള, തൻറേടിയായ, ധിക്കാരിയായ ഒരു പോലീസ് ഓഫീസറാണെന്ന ഭാവത്തിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 




മീശ മുകളിലേക്ക് പിരിച്ചുവെച്ച്, എണ്ണയിട്ട് മുകളിലേക്ക് ചീകിയൊതുക്കിയ മുടിയും, തടിച്ച ശരീരവുമായി കാണുമ്പോൾ തന്നെ പേടിപ്പെടുത്തുന്നൊരു പോലീസുകാരൻ. തനിക്ക് ലഭിച്ച വേഷം ഏറെ ഭംഗിയായി സ്വതസിദ്ധമായ ശൈലിയിൽ യദു മനോഹരമാക്കിയിട്ടുണ്ട്.70 - 90 ദിവസങ്ങളെടുത്ത് പല പോലീസുകാരും ഒരു പീഡനക്കേസ് തെളിയിക്കുമ്പോൾ 48 ദിവസങ്ങൾ കൊണ്ട് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചയാളാണ് സി.ഐ മത്തായൂസ് ബേബി. കോടതിക്കുള്ളിൽ അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ ആയെത്തുന്ന സുരേഷ് ഗോപിക്ക് മുന്നിൽ ക്രോസ് വിസ്താര സമയത്ത് യദുകൃഷ്ണൻറെ ഒരു പ്രകടനമുണ്ട്.

Find out more: