ബിജെപ്പിക്ക് പണി പിന്നെയും പിന്നെയും കൂടി വരികയാണ്! ബി.ജെ.പിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൊഴിഞ്ഞു പോക്ക് തുടരുകയാണ്. സംഭവം മറ്റൊന്നുമല്ല,പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ആണെന്ന് മാത്രം! പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും ദേശീയ ജനസംഖ്യാ രജിസ്റ്ററിനുമെതിരെ പ്രതിഷേധമുയര്‍ത്തി മധ്യപ്രദേശിലെ ജബല്‍പൂരില്‍ 700 പ്രവര്‍ത്തകര്‍ ബിജെപി വിട്ടു. ബിജെപി ന്യൂനപക്ഷ സെല്ലിലെ അംഗങ്ങളാണ് രാജി വച്ചത്.
ജബല്‍പൂര്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളമാണ് പാര്‍ട്ടി വിട്ടത്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് രാജി വച്ചതെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു.എന്നാൽ ഇതിനെയെല്ലാം പാടെ തള്ളി കളഞ്ഞു കൊണ്ട്, അവര്‍ പാര്‍ട്ടി അംഗങ്ങളെയല്ല എന്ന നിലപാടിലാണ് ബിജെപി നേതൃത്വം ഇതിനോട് പ്രതികരിക്കുന്നത്.
കഴിഞ്ഞ ദിവസം മയ്ഹറിലെ ബിജെപി എംഎല്‍എയായ നാരായണ്‍ ത്രിപാഠി പൗരത്വ നിയമത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിരുന്നു.
ബിജെപിയും സര്‍ക്കാരും ഒന്നുകില്‍ ബി ആര്‍ അംബേദ്കറിന്റെ ഭരണഘടന പിന്തുടരണം. ഇല്ലെങ്കില്‍ അത് കീറെ ദൂരെക്കളയണം എന്ന് നാരാണ്‍ ത്രിപാഠി പറഞ്ഞിരുന്നു. പൗരത്വ നിയമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ളതാണ്. അതുകൊണ്ട് ബിജപിക്ക് ഗുണമുണ്ടായേക്കാം, എന്നാല്‍ രാജ്യത്തിന് യാതൊരു ഗുണവുമുണ്ടാക്കില്ലെന്നും നാരായണ്‍ ത്രിപാഠി തുറന്നടിച്ചിരുന്നു.പൊതുവെ ഇത് അംഗീകരിക്കാൻ അല്ലെങ്കിലും ബിജെപിക്കു കഴിയില്ലലോ!
മാത്രമല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ തെരുവുകളില്‍ ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമാണുള്ളത് എന്നും ഇത് രാജ്യത്തെ നാശത്തിലേയ്ക്ക് നയിക്കുമെന്നും ത്രിപാഠി കൂട്ടി ചേർത്തു.രണ്ടാഴ്ച മുമ്പ് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ബിജെപി ന്യൂനപക്ഷ സെല്ലില്‍ അംഗങ്ങളായ മുസ്ലീം സമുദായത്തില്‍പ്പെട്ട 170 പേര്‍ പാര്‍ട്ടി വിട്ടിരുന്നു.
പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ഭോപ്പാലില്‍ 50 പേര്‍ ബിജെപി വിട്ടിരുന്നു. സംസ്ഥാനത്തെ 10 ജില്ലകളില്‍ പൗരത്വ നിയമത്തിനെതിരായ ശക്തമായ അനിശ്ചിതകാല സമരം നടന്നു കൊണ്ടിരിക്കുകയാണ്.