ഘടക കക്ഷികൾ ഭരിക്കുന്ന വകുപ്പുകൾക്കെതിരെ ഇടത് തൊഴിലാളി സംഘടനകൾ; മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല! തൊഴിലാളി യൂണിയനുകളിലെ അനഭിലഷണീയ പ്രവണതകൾ തിരുത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. പൊതു മേഖലാ സ്ഥാപനങ്ങളെക്കുറിച്ചും വ്യവസായ മേഖലകളെക്കുറിച്ചുമാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിലും മുഖ്യമന്ത്രിയുടെ നിർദ്ദേശം ബാധിച്ചിരിക്കുന്നത് സിഐടിയുവിനെയാണ്. ട്രേഡ് യൂണിയൻ രംഗത്ത് നിലനിൽക്കുന്ന തെറ്റായ പ്രവണതകൾ തിരുത്തണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ ഘടക കക്ഷി വകുപ്പുകളിലെ മന്ത്രിമാർക്കും സ്ഥാപന മേധാവികൾക്കുമെതിരെ സിഐടിയു തിരിഞ്ഞത് ചർച്ചയായിരിക്കുകയാണ്.
കെഎസ്ഇബിയിൽ തൊഴിലാളി യൂണിയൻ നേതാക്കൾക്കെതിരെ സ്വീകരിച്ച നടപടിയിൽ ചെയർമാൻ ഉറച്ചു നിന്നതോടെയാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. സിപിഎം നിർദ്ദേശപ്രകാരം വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിയുമായി എ കെ ബാലൻ നടത്തിയ ചർച്ച എങ്ങുമെത്തിയില്ല. ചെയർമാന്റെ തീരുമാനം മന്ത്രിക്ക് തിരുത്താനാകില്ലേ എന്ന ചോദ്യാണ് എ കെ ബാലൻ ഉയർത്തിയത്. മന്ത്രിയുടെ തീരുമാനങ്ങൾ ചെയർമാൻ ചെവിക്കൊള്ളുന്നില്ലെന്ന വിലയിരുത്തലിലാണ് സിപിഎം. നിലവിൽ വൈദ്യുതി, ജലവിഭവം, ഗതാഗത വകുപ്പുകളിലാണ് സിഐടിയു കലാപക്കൊടി ഉയർത്തിയിരിക്കുന്നത്.കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആന്റണി രാജു ഉത്തരവാദിത്വം കാണിക്കുന്നില്ല എന്നതായിരുന്നു പ്രധാന വിമർശനം.
സ്ഥാപനത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു ആനത്തലവട്ടം തുറന്നടിച്ചത്. സിഎംഡിയും മന്ത്രിയും പങ്കെടുത്ത യോഗത്തിൽ എത്ര എംപാനൽ ജീവനക്കാരുണ്ടെന്ന കണക്ക് പോലും ഉണ്ടായിരുന്നില്ല. രണ്ട് ദിവസത്തിനുള്ളിൽ തരാമെന്നു പറഞ്ഞ കണക്ക് രണ്ട് മാസമായിട്ടും കിട്ടിയില്ല. മന്ത്രിയോട് ചോദിച്ചപ്പോൾ നാളെ തരാം എന്നായിരുന്നു മറുപടി. ഇത്തരം നിരുത്തരവാദിത്വപരമായ സമീപനം സഹിക്കാൻ സാധിക്കില്ലെന്നും ആനത്തലവട്ടം പറഞ്ഞു. ശമ്പളം മുടങ്ങിയതിനു പിന്നാലെയാണ് കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകൾ സമരം പ്രഖ്യാപിച്ചത്. ജനാധിപത്യ കേരളാ കോൺഗ്രസിന്റെ മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷ വിമർശനമാണ് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ ഉന്നയിച്ചത്.
കേരളാ കോൺഗ്രസ് (എം) മന്ത്രി റോഷി അഗസ്റ്റിനു കീഴിലുള്ള വാട്ടർ അതോറിറ്റിയിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ശമ്പള കമ്മീഷൻ റിപ്പോർട്ട് നൽകിയ ഒരു വർഷമായിട്ടും ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കൂടുതൽ മേഖലാ ഓഫീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതാണ് സംഘടനയെ പ്രകോപിപ്പിച്ചത്. സർക്കാർ ഓഫീസുകളുടെ എണ്ണം കൂട്ടുന്നത് ഉൾപ്പെടെയാണ് ശുപാർശ. ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടി അതോറിറ്റിക്ക് ബാധ്യത ഉണ്ടാക്കുകയാണെന്നാണ് ആരോപണം.
Find out more: