കൊവിഡ് വാക്‌സിന്റെ ഏകോപനത്തിനും മേൽനോട്ടത്തിനും കമ്മിറ്റികൾ രൂപീകരിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ. ആരോഗ്യ സേവനങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാതെ വാക്‌സിൻ വിതരണം സുഗമമാക്കുന്നതിനായി ജനങ്ങളെ ബോധവത്കരിക്കാനാണ് ഈ സമിതികൾ.വിതരണ ശൃംഖലകൾ തയ്യാറാക്കുക, പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തുക, ഓരോ സ്ഥലങ്ങളിലെയും ഭൂമിശാസ്ത്രപരവും യാത്രാബുദ്ധിമുട്ടുകളും ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിച്ച് പരിഹാരം കാണുക എന്നിവയെല്ലാം സമിതികളുടെ ഉത്തരവാദിത്തമായിരിക്കുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. അതേസമയം കേരളത്തിൽ 6,638 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സംസ്ഥാനത്തെ വിവരങ്ങൾ വ്യക്തമാക്കുന്നത്.64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂർ 8, തൃശൂർ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 715, കൊല്ലം 636, പത്തനംതിട്ട 145, ആലപ്പുഴ 722, കോട്ടയം 1007, ഇടുക്കി 105, എറണാകുളം 741, തൃശൂർ 778, പാലക്കാട് 286, മലപ്പുറം 1106, കോഴിക്കോട് 959, വയനാട് 109, കണ്ണൂർ 379, കാസർഗോഡ് 140 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
ഇതോടെ 90,565 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,32,994 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.രാജ്യത്ത് രോഗബാധ കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലും ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ് എന്നത് ആശങ്ക ഉയർത്തുന്നതാണ്.കൊവിഡ് പ്രതിരോധ രംഗത്ത് മുൻ പന്തിയിലുണ്ടായിരുന്ന കേരളത്തിൽ ഏതാനും നാളുകളായ വലിയ രോഗവ്യാപന കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.