സദ്യ കളഞ്ഞ് തൊഴിലാളി പ്രതിഷേധം; മേയർ ആര്യ രാജേന്ദ്രൻ ഒറ്റപ്പെടുമോ? വിഷയത്തിൽ മേയർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിപിഎമ്മിൻ്റെ പുതിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ ആര്യ രാജേന്ദ്രൻ്റെ വിശദീകരണം തള്ളിയ എം വി ഗോവിന്ദൻ പ്രതിഷേധിക്കുന്നവരെ പിരിച്ചു വിടുന്നത് പാർട്ടി നയമല്ലെന്ന് വ്യക്തമാക്കി. സിഐടിയു അടക്കം തൊഴിലാളികളെ പിന്തുണച്ചതോടെ മേയർ വിഷയത്തിൽ ഒറ്റപ്പെട്ട നിലയിലാണ്. പ്രതിഷേധത്തിൻ്റെ പേരിൽ തിരുവനന്തപുരത്ത് ശുചീകരണത്തൊഴിലാളികളെ പിരിച്ചു വിട്ട മേയർ ആര്യ രാജേന്ദ്രൻ്റെ നടപടിയ്ക്കെതിരെ പാർട്ടി നേതൃത്വം. സദ്യ പാഴാക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ തൊഴിലാളികൾക്കെതിരെ വലിയ വിമർശനവും ഉയർന്നു. പിന്നാലെ സംഭവത്തിൽ നഗരസഭ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.




സംഭവത്തിൽ ഉൾപ്പെട്ട 11 ജീവനക്കാർക്കെതിരെ ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഭക്ഷണം പാഴാക്കിയത് മോശം നടപടിയാണെന്നും നിർദേശങ്ങൾ പാലിച്ചു വേണം ആഘോഷം നടത്താനെന്നുമായിരുന്നു സെക്രട്ടറിയുടെ നിലപാട്. തൊഴിലാളികൾക്കെതിരെ രോഷത്തോടെയായിരുന്നു മേയറുടെ പ്രതികരണവും. 7 സ്ഥിരം തൊഴിലാളികളെ സസ്പെൻഡ് ചെയ്തെന്നും നാല് താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടെന്നും മേയർ വ്യക്തമാക്കി. ഓണാഘോഷ പരിപാടികളുടെ ഭാഗമായി ലഭിച്ച ഓണസദ്യ മാലിന്യത്തിനൊപ്പം കളഞ്ഞ ശുചീകരണ വിഭാഗം തൊഴിലാളികളുടെ വീഡിയോ വൈറലായതിനു പിന്നാലെയായിരുന്നു നഗരസഭയുടെ നടപടി.രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് തൊഴിലാളികളുടെ ഡ്യൂട്ടി സമയം. രാവിലെ പൂക്കളമിട്ട ശേഷം പതിവുപോലെ ജോലി ചെയ്യണമെന്നും ഇതിനു ശേഷം സദ്യ വിളമ്പുമെന്നുമായിരുന്നു സർക്കുലർ വ്യക്തമാക്കിയത്. എന്നാൽ ജീവനക്കാർ ജോലി ചെയ്യാൻ കൂട്ടാക്കിയില്ലെന്നും തൊഴിലാളികൾ തമ്മിലുള്ള ചേരിപ്പോര് സദ്യ പാഴാക്കുന്നതിലേയ്ക്ക് എത്തിച്ചെന്നുമായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ.




എന്നാൽ മേലുദ്യോഗസ്ഥർ മനുഷ്യത്വരഹിതമായി നടത്തിയ നടപടികൾക്ക് പിന്നാലെ ഓണസദ്യ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു എന്നാണ് തൊഴിലാളികൾ പറയുന്നത്. ഓണാഘോഷം നടത്തുന്നതിൻ്റെ ഭാഗമായി അന്ന് നേരത്തെ തന്നെ ജോലിയ്ക്ക് കയറിയിരുന്നുവെന്നും ഏഴ് മണിയോടെ അത് തീർത്ത് ഓഫീസിലെത്തിയപ്പോൾ ഓടയിലെ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നും തൊഴിലാളികൾ പറയുന്നതു. പിറ്റേന്ന് ഞായറാഴ്ച ജോലി തീർക്കാമെന്നു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. മഴവെള്ളത്തിൽ കുതിർന്ന മാലിന്യം നീക്കി ആ വെള്ളത്തിൽ കുതിർന്നാണ് ഓഫീസിലെത്തിയത്. ഓഫീസിൽ കുളിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഈ നിലയിൽ ഇരുന്ന് എങ്ങനെയാണ് സദ്യ കഴിക്കുകയെന്നും നിവൃത്തിയില്ലാതെ ഭക്ഷണം ഉപേക്ഷിക്കുകയായിരുന്നു എന്നും തൊഴിലാളികൾ പറഞ്ഞു.




പുറമ്പോക്കിൽ താമസിക്കുന്ന ദരിദ്രർക്കാണ് ജോലി നഷ്ടപ്പെട്ടതെന്നും തൊഴിലാളികളിൽ ഒരാൾ മാതൃഭൂമിയോടു പറഞ്ഞു. സദ്യ കളഞ്ഞ നടപടി അംഗീകരിക്കാനാകില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കുകയായിരുന്നു. പരാതിയുണ്ടെങ്കിൽ മേയറെ അറിയിക്കണമായിരുന്നു എന്നും മേയർ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തൊഴിലാളികളെ പിരിച്ചു വിട്ട നടപടിയ്ക്കെതിരെ സിഐടിയുവും ഐഎൻടിയുസിയും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിശദമായ പരിശോധനയ്ക്ക് സിപിഎം ഒരുങ്ങിയത്. തൊഴിലാളികൾക്കെതിരായ നടപടി അന്തിമമല്ലെന്നും വിശദമായ പരിശോധനയ്ക്കു ശേഷമേ അന്തിമതീരുമാനം സ്വീകരിക്കുകയെന്നും ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കി. തൊഴിലാളികളുടെ പ്രതിഷേധത്തിൽ തെറ്റില്ലെന്നണ് സിഐടിയുവിൻ്റെ നിലപാട്. 




സംഭവത്തിൽ തൊഴിലാളികൾക്കെതിരെയായിരുന്നു തുടക്കത്തിൽ സിപിഎമ്മിൻ്റെ നിലപാട്.ഹെൽത്ത് ഇൻസ്പെക്ടറുടെയും ഹെൽത്ത് സൂപ്പർവൈസറുടെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു തൊഴിലാളികൾക്കെതിരായ നടപടി. എന്നാൽ സിഐടിയുവും ഐഎൻടിയുസിയും തൊഴിലാളികൾക്കൊപ്പം ഉറച്ചു നിൽക്കുകയും മേയറുടെ നടപടിയ്ക്കെതിരെ പ്രതിഷേധം കടുക്കുകയും ചെയ്തതോടെ സിപിഎമ്മും രണ്ട് തട്ടിലായി. നിലവിൽ ജില്ലാ കമ്മിറ്റിയുടെ മാത്രം പിന്തുണയാണ് മേയർക്കുള്ളത്.സദ്യ കളഞ്ഞെന്ന പേരിൽ തൊഴിലാളികളെ പിരിച്ചു വിട്ട മേയർ ആര്യ രാജേന്ദ്രൻ്റെ നിലപാടിന് എതിരാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ വാക്കുകൾ. പ്രതിഷേധിക്കുന്നവരെ പിരിച്ചു വിടുന്നത് പാർട്ടി നയമല്ലെന്നും എന്താണ് നടന്നതെന്ന് പരിശോധിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Find out more: