നാദിർഷയുടെ സിനിമയിൽ രണ്ട് താരപുത്രന്മാർ! സംവിധായകൻ നാദിർഷയാണ് പുതിയൊരു നായകനെ മലയാളത്തിലേക്ക് അവതരിപ്പിക്കുന്നത്. നാദിർഷ സംവിധാനം ചെയ്യുന്ന 'സംഭവം നടന്ന രാത്രിയിൽ' എന്ന പുതിയ ചിത്രത്തിൽ നായകന്മാരാകുന്നത് രണ്ട് താര പുത്രന്മാരാണ്. ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ ലോഞ്ചും നടത്തി. മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്ക് നായകനായി പുതിയൊരു താരോദയം. സംവിധായകൻ നാദിർഷയാണ് പുതിയൊരു നായകനെ മലയാളത്തിലേക്ക് അവതരിപ്പിക്കുന്നത്.  ആദ്യമായി നാദിർഷ്ക്കു വേണ്ടി റാഫി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. അച്ഛൻ്റെ തിരക്കഥയിലൂടെ മകൻ നായകനായി തുടക്കം കുറിക്കുന്നു എന്ന പ്രത്യകതയുമുണ്ട്. ഒരുപിടി ചിത്രങ്ങളിലൂടെ മലയാളത്തിൻ്റെ നായകനിരയിലെ ശ്രദ്ധേയ താരമാണ് നടൻ ഹരിശ്രീ അശോകൻ്റെ മകൻ അർജുൻ അശോകൻ. പേരു പോലെ തന്നെ വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് നാദിർഷ പുതിയ ചിത്രം ഒരുക്കുന്നത്.




   ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ ജീവിതത്തിൻ്റെ തിരക്കുകൾ ഒഴിഞ്ഞ് രാത്രി കടന്നുവരുമ്പോൾ ഇരുട്ടിൽ ജീവിക്കുന്ന കുറേപ്പേരുണ്ട്. ഇവരുടെ ജീവിതം ആരും ശ്രദ്ധിക്കാറില്ല. അവർ ഇരുട്ടിൻ്റെ മറപറ്റിയുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടെ പലതും കാണുകയും കേൾക്കുകയും ചെയ്യുന്നു. ഇതിൽ പലതും അവർക്ക് പുറത്തു പറയാൻ പറ്റാത്തതുമാണ്. അവരുടെ ജീവിതം ഹ്യൂമർ, ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് സംഭവം നടന്ന രാത്രിയിലൂടെ ദൃശ്യവൽക്കരിക്കുന്നത്. തിരക്കഥാകൃത്തും സംവിധായകനും നടനുമായ റാഫിയുടെ മകൻ മുബിൻ എം. റാഫിയാണ് നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്നത്.





  ഒപ്പം മലയാളത്തിൻ്റെ യുവതാരം അർജുൻ അശോകനും നായകനിരയിലുണ്ട്. വിഷ്വൽ കമ്മ്യൂണിക്കേഷനും അനുപം ഖേർ ഫിലിം ഇൻസ്ടിട്യൂട്ടിൽ നിന്നും ആക്ടിംഗ് കോഴ്സും പൂർത്തിയാക്കിയ മുബിൻ പിതാവ് റാഫിക്കൊപ്പം കോ-ഡയാക്ടറായും മുൻ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടണ്ട്.  സംഭവം നടന്ന രാത്രിയിൽ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കു കൂടി കടന്നുവരികയാണ് മുബിൻ.റാഫിയുടെ മുൻ ചിത്രങ്ങൾ പോലെ കോമഡിക്ക് പ്രാധാന്യം നൽകി ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തിൽ നിന്നും നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കുന്നു. 





  ഛായാഗ്രഹണം ദീപക് ഡി. മേനോനും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. കലന്തൂർ എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. കൊച്ചിയിലെ വാഴക്കാലാ അസീസിയ കൺവൻഷൻ സെൻ്ററിൽ ചിത്രത്തിൻ്റെ ആരംഭം കുറിച്ചു. രണ്ടു അമ്മമാരാണ് ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മവും ഫസ്റ്റ് ക്ലാപ്പും നൽകിയത്. നാദിർഷയുടെ മാതാവ് സുഹറാ സുലൈമാൻ സ്വീച്ചോൺ കർമ്മവും റാഫിയുടെ പത്നി ഫെസിനാ റാഫി ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ദേവികാ സഞ്ജയ് ആണ് ചിത്രത്തിൽ നായികയാകുന്നത്.

Find out more: