സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു പൊളിക്കുന്ന മരടിലെ ഫ്ളാറ്റുകളില്‍ സ്‌ഫോടകവസ്തു വിദഗ്ധര്‍ വിശദമായ പരിശോധനകള്‍ നടത്തി.
കണ്ണിക്കാട് ഗോള്‍ഡന്‍ കായലോരം, നെട്ടൂരിലെ ആല്‍ഫ ജെയിന്‍, മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫ എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഇന്നലെ സംഘം സന്ദര്‍ശിച്ചു. െവെകിട്ട് സ്‌ഫോടകവസ്തു വിദഗ്ധന്‍ എസ്.ബി. സര്‍വാത്തേ എത്തി. മലിനീകരണ നിയന്ത്രണബോര്‍ഡ് സംഘവും സ്ഥലത്തെത്തി.പ്രദേശത്തെ വായുവിന്റെയും ജലത്തിന്റെയും മലിനീകരണത്തോത് കണ്ടെത്താനാണ് സംഘം പരിശോധനകള്‍ നടത്തിയത്.
മോക്ഡ്രില്‍ രാവിലെ 9 ന് നടക്കും. ഫയര്‍ എന്‍ജിനുകള്‍, പോലീസ് സംവിധാനം, ആംബുലന്‍സുകള്‍ എല്ലാം നിലയുറപ്പിക്കും. എല്ലാ ഫ്ളാറ്റുകളിലും വെടിമരുന്നുകള്‍ നിറച്ചിട്ടുണ്ട്. ഫ്ളാറ്റുകളിലെ ദ്വാരങ്ങളില്‍ വച്ചിട്ടുള്ള സ്‌ഫോടക വസ്തുക്കള്‍ തമ്മിലുള്ള കണക്ഷന്‍ ശരിയായ രീതിയിലാണോയെന്നറിയുന്നതിനാണ് ഇന്നലെ അന്തിമ പരിശോധന നടത്തിയത്. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗെനെസേഷന്‍ (പെസോ), ജില്ലാ ഭരണകൂടം, പോലീസ് എന്നിവരാണ് സംയുക്തപരിശോധന നടത്തിയത്.
ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് കടുത്ത ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചു. ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫ്ളാറ്റുകള്‍ക്കു സമീപമുള്ള എല്ലാ ചെറിയറോഡുകളില്‍ രാവിലെ 10.30 മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ഇത് 12 വരെ നീണ്ടേക്കാം. ചിലപ്പോള്‍ അല്‍പം നേരത്തേ ഗതാഗതം നിയന്ത്രിക്കാന്‍ സാധ്യതയുണ്ട്. തേവര-കുണ്ടന്നൂര്‍ പാലം, ദേശീയ പാത എന്നിവിടങ്ങളില്‍ 10.55 മുതല്‍ 20 മിനിറ്റുനേരത്തേക്ക് ഗതാഗതം നിയന്ത്രണമുണ്ടാകും.
11ന് ഫ്ളാറ്റ് പൊളിക്കുന്ന സമയത്ത് ആലപ്പുഴയില്‍ നിന്നുവരുന്ന വാഹനങ്ങള്‍ അരൂര്‍ - ഇടക്കൊച്ചി കണ്ണങ്ങാട്ട്പാലം വഴി തിരിച്ചുവിടും. 12 ന് ജയിന്‍ കോറല്‍കോവ് പൊളിക്കുന്ന രാവിലെ 11 ന് ദേശീയ പാത 66 ല്‍ ഗതാഗതതടസമുണ്ടാകില്ല. ജയിന്‍ ഫ്ളാറ്റ് ദേശീയപാതയില്‍ നിന്ന് 800 മീറ്റര്‍ അകലെയാണ്. അന്ന് ഉച്ചകഴിഞ്ഞ് 2ന് ഗോള്‍ഡന്‍ കായലോരം പൊളിക്കുമ്പോള്‍ ദേശീയപാത 10 മിനിറ്റ് അടച്ചിടും. െഹെവേയില്‍ 1.55 മുതല്‍ 2.05 വരെ അടച്ചിടും. മേഖലയിലുള്ള ജല, വായു ഗതാഗത മാര്‍ഗങ്ങളിലും നിയന്ത്രണമുണ്ടാകും എന്ന് ഉദിയോഗസ്ഥർ അറിയിച്ചു.