നിപ്പ; ചികിത്സയിലുള്ള കുട്ടിയുടെ നില മെച്ചപ്പെട്ടു, പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി! കുട്ടിയുടെ വെൻറിലേറ്റർ സപ്പോർട്ട് താത്കാലികമായി മാറ്റിയിട്ടുണ്ട്. ഓക്‌സിജൻ സപ്പോർട്ടിലാണ് കുട്ടി ഉള്ളത്. ക്ലിനിക്കലി നില മെച്ചപ്പെട്ടു വരികയാണ്. പ്രതീക്ഷാനിർഭരമാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി എന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. കളക്ട്രേറ്റിൽ ചേർന്ന അവലോകനയോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വീണ ജോർജ്. നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒമ്പതുവയസുകാരൻറെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹൈറിസ്‌ക് കാറ്റഗറിയിൽ 352 പേരാണുള്ളത്. ഇതിൽ 129 പേർ ആരോഗ്യപ്രവർത്തകരാണ്. കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുന്ന വാർഡുകളിൽ ആരോഗ്യവകുപ്പിൻറെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ടീമായി തിരിഞ്ഞ് വീടുകയറിയുള്ള ജാഗ്രതാനടപടികൾ കൈക്കൊള്ളുന്നുണ്ട്. 34,167 വീടുകളിലാണ് ഇത്തരത്തിൽ സന്ദർശം നടത്തിയത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 23 ആണ്.




   വൈറസ് ബാധ സ്ഥിരീകരിച്ച ഒരാൾ ഉൾപ്പെടെയാണിത്. ഇന്ന് പുതിയ നിപ കേസുകളില്ല. പരിശോധനകൾ തുടരുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കമുള്ള 44 പേരെക്കൂടി പുതുതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുവരെ 1233 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അവലോകനയോഗത്തിലെ വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് ഗൃഹസന്ദർശനം ഊർജിതമാക്കിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ജനങ്ങൾ നല്ല രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗൃഹ സന്ദർശനത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി പരിധിയിൽ ഉണ്ടായ വർധനവ് ഇത് സാധൂകരിക്കുന്നു. ജനങ്ങൾ സ്വയം നേതൃത്വമേറ്റെടുത്തു കൊണ്ടാണ് നിപ പ്രതിരോധ പ്രവർത്തനങ്ങളും സേവന പ്രവർത്തനവും നടത്തുന്നത്. ആരോഗ്യ പ്രവർത്തകർ നടത്തുന്ന കഠിനാധ്വാനം പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.




   പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ്‌ ഹനീഷ്, ജില്ലാ കലക്ടർ എ ഗീത, എഡിഎംസി മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന കെജെ, എഡിഎച്ച്എസ് ഡോ. നന്ദകുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സികെ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്തു. ഐഎംസിഎച്ചിൽ നാലുപേരാണ് ഐസൊലേഷനിൽ ഉള്ളതെന്നും മന്ത്രി അറിയിച്ചു. 36 വവ്വാലുകളുടെ സാംപിളുകൾ വൈറസ് സാന്നിധ്യം കണ്ടെത്താനുള്ള പരിശോധനയ്ക്കായി ശേഖരിച്ചു.




 ഓരോ വവ്വാലിൻറെയും മൂന്ന് വീതം സാംപിളാണ് എടുത്തിട്ടുള്ളത്. ഇത് പൂനെ എൻഐവിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിൻറെ ഫലം വൈകാതെ ലഭിക്കും. നിപ പരിശോധനയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആദ്യത്തെ നിപ കേസിൽ നിന്നാണ് എല്ലാവർക്കും രോഗം ബാധിച്ചിരിക്കുന്നത്. രണ്ടാം തരംഗം ഉണ്ടായിട്ടില്ല. വൈറസിൻറെ ജീനോമിക് സീക്വൻസിങ് നടത്തി ഇത് ശാസ്ത്രീയമായി ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Find out more: