പ്രതിദിന ടെസ്റ്റുകൾ എത്ര? പുതിയ നിർദേശങ്ങളറിയാം, ഡ്രൈവിങ് ടെസ്റ്റ് തുടരുമെന്ന് മന്ത്രി ഗണേഷ് കുമാർ! ഡ്രൈവിങ് ടെസ്റ്റ് പരിഷകരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ സമര സമിതി നടത്തിവന്ന സമരം പിൻവലിച്ചു. ഗതാഗത മന്തി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാനുണ്ടായ തീരുമാനമുണ്ടായത്. നിർണായക യോഗത്തിൽ ഡ്രൈവിങ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയ്ക്ക് ഗതാഗതവകുപ്പ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും തയാറാകുകയായിരുന്നു. സംസ്ഥാനത്ത് ദിവസങ്ങൾ നീണ്ട ഡ്രൈവിങ് സ്കൂൾ സമരത്തിൽ സമവായം.ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമായി ഉയർത്താൻ തീരുമാനിച്ചു. രണ്ട് ക്ലച്ചുകളും ബ്രേക്കുമുള്ള വാഹനങ്ങൾ ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെ മാത്രമായിരിക്കും ഈ ഇളവ്.





രണ്ടുവശത്തും ക്ലച്ചും ബ്രേക്കുമുള്ള വണ്ടി ലോകത്തെവിടെയും ടെസ്റ്റിന് ഉപയോഗിക്കാറില്ല. ടെസ്റ്റ് വാഹനങ്ങളിലെ ഡാഷ് ബോർഡുകളിൽ മോട്ടർ വാഹനവകുപ്പ് കാമറ സ്ഥാപിക്കും. ടെസ്റ്റിന് ശേഷം ഇതിലെ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് മാറ്റുകയും ഡേറ്റ മൂന്നുമാസം സൂക്ഷിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഡ്രൈവിങ് സ്കൂൾ സമരസമിതി മുന്നോട്ടുവച്ച പല നിർദേശങ്ങളിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചു. സമരം നടത്തിവന്നിരുന്ന മുഴുവൻ യൂണിയനുകളും സമരം പിൻവലിച്ചതായി ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. ഡ്രൈവിങ് പരിഷ്കരണ സർക്കുലർ പിൻവലിക്കില്ല. എന്നാൽ സർക്കുലറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. ചർച്ച പോസിറ്റീവായിരുന്നുവെന്നും മന്ത്രി അറിയിച്ചു.
എച്ച് ടെസ്റ്റിന് പകരമുള്ള മാതൃകകൾ പരിശോധിക്കുകയും പുതിയ മാതൃക കണ്ടെത്തുകയും ചെയ്യും. ലൈസൻസ് അപേക്ഷ കൂടുതലുള്ള ആർടിഒകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇവിടങ്ങളിൽ വേഗത്തിൽ ടെസ്റ്റ് നടത്താനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കും.






സംസ്ഥാനത്ത് 2.5 ലക്ഷം അപേക്ഷകൾ മാത്രമാണ് കെട്ടിക്കിടക്കുന്നത്. കെഎസ്ആർടിസി പത്ത് കേന്ദ്രങ്ങളിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഡ്രൈവിങ് സ്കൂൾ പരിശീലന ഫീസ് ഏകോപിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഈ വിഷയത്തിൽ പഠനം നടത്താൻ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിന് ശേഷം റോഡ് ടെസ്റ്റും നടത്തും. ഒരു മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ 40 ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നാണ് സർക്കുലറിൽ പറയുന്നത്. ഇതുപ്രകാരം ഇൻസ്പെക്ടർമാരുള്ളിടത്ത് 80 ലൈസൻസ് ടെസ്റ്റ് നടത്തും. ഇരു എംവിഐയുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകൾ നടത്തുമെന്നും മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. 





ഓരോ ആർടി ഓഫീസുകളിലും സബ് ആർടി ഓഫീസുകളിലും എത്ര ലേണേഴ്സ് ബാക്കിയുണ്ടെന്നുള്ള ലിസ്റ്റ് പരിശോധിക്കും. ലേണേഴ്സ് ലൈസൻസിൻ്റെ കാലാവധി തീരുമെന്ന ഭയം വേണ്ട. ആറുമാസം കഴിഞ്ഞാൽ ചെറിയ ഫീസ് ഈടാക്കി ദീർഘിപ്പിക്കാം. യോഗ്യതയുള്ളവർക്ക് മാത്രം ലൈസൻസ് നൽകണം എന്നതാണ് സർക്കാരിൻ്റെ നയം. നന്നായി ഡ്രൈവിങ് അറിയാവുന്നവർ മാത്രം വാഹനമോടിച്ചാൽ മതിയെന്ന് വാർത്താ സമ്മേളനത്തിൽ ഗതാഗത മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

Find out more: