ഉദ്ദേശിച്ചത് മെറിറ്റ് നോക്കി നിയമിക്കണമെന്ന്': വിശദീകരണവുമായി കെ സുധാകരൻ രംഗത്ത്! ഗവർ‌ണർ എബിവിപി പ്രവർത്തകരെ കേരള സർവ്വകലാശാലാ സെനറ്റിലേക്ക് നാമനിർദ്ദേശം നൽകിയ സംഭവത്തിൽ നടത്തിയ പ്രതികരണം വിവാദമായ സാഹചര്യത്തിലാണ് കെ ുസധാകരന്റെ പ്രതികരണം. സംഘപരിവാറിലും കൊള്ളാവുന്നവരുണ്ടെന്നും, ഗവർണറുടെ ശുപാർശയിൽ തെറ്റില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാർത്ത പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുതന്നെ വിമർശനങ്ങളുയർന്നു. ഈ സാഹചര്യത്തിലാണ് സുധാകരൻ ഫേസ്ബുക്കിൽ വിശദീകരണക്കുറിപ്പ് ഇട്ടിരിക്കുന്നത്. കോൺഗ്രസ്സിന്റെ മതേതര ഗർഭപാത്രത്തിൽ ജന്മം കൊണ്ടയാളാണ് താനെന്നും തന്നെ സംഘപരിവാർ ചാപ്പ കുത്താൻ സാധിക്കില്ലെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ.കോൺഗ്രസിന്റെ മതേതര ഗർഭപാത്രത്തിൽ ജനനം കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ദൃഢപ്രതിജ്ഞയെടുത്ത് പൊതുപ്രവർത്തന രംഗത്ത് കടന്നുവന്നവനാണ് ഞാൻ.





നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ കൂട്ടത്തിൽ ഒരാളാണ് ഞാൻ. മഹാത്മാ ഗാന്ധിജിയും ജഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള മഹാരഥൻമാരായ കോൺഗ്രസിന്റെ പൂർവ്വസൂരികൾ പകർന്ന് നൽകിയ മതേതര ബോധമാണ് എന്റെ ഞരമ്പിലോടുന്ന ഓരോ തുള്ളി രക്തവും. അതിന്റെ ശുദ്ധി അളക്കാൻ സംഘപരിവാറിന്റെ അച്ചാരം വാങ്ങി,കേരളത്തിൽ അവർക്ക് ചുവന്ന പരവതാനി വിരിക്കാൻ പണിയെടുക്കുന്ന ആരും മെനക്കെടണമെന്നില്ല. നാടിന്റെ ബഹുസ്വരതയും മതേതരത്വവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ഒരു മതേതരവാദിയെ സംഘപരിവാറുകാരനെന്ന് ചാപ്പകുത്തി തകർക്കുകയെന്ന കുത്സിത ശ്രമത്തിന്റെ ഭാഗമാണ് കുറുച്ചുനാളുകളായി എനിക്ക് എതിരെ നടക്കുന്ന ആക്രമണങ്ങൾ. അത് നിങ്ങൾ തുടരുക. അതിന്റെ പേരിൽ തളർന്ന് പിൻമാറാൻ എന്നെ കിട്ടില്ല.




ഫാസിസത്തിന് എതിരായ സന്ധിയില്ലാത്ത പോരാട്ടം ഞാൻ തുടർന്നു കൊണ്ടേയിരിക്കും. ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയർത്തിയതിന്റെ പേരിൽ പാർലമെന്റിൽ നിന്നും സസ്‌പെൻഷൻ വാങ്ങിയ ദിനം തന്നെ എന്നെ സംഘപരിവാറിന്റെ ചാപ്പകുത്താൻ നടത്തുന്ന ശ്രമത്തെ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുന്നു. നരേന്ദ്ര മോദിക്കെതിരെ നാവ് ചലിപ്പിക്കാൻ പോലും കരുത്തില്ലാത്ത പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും അത് പ്രബുദ്ധരായ മതേതര ജനാധിപത്യബോധമുള്ള കേരളജനത ഒരിക്കലും ഉൾക്കൊള്ളില്ല. എനിക്ക് സംഘപരിവാർപട്ടം ചാർത്തി നൽകാൻ അഹോരാത്രം പണിയെടുക്കുന്നവർ ആ വെള്ളം വാങ്ങിവെക്കുന്നതാണ് ഉചിതം.സെനറ്റിലേക്ക് യോഗ്യതയില്ലാത്തവരെയാണ് നോമിനേറ്റ് ചെയ്യുന്നതെങ്കിൽ അതിനെ ശക്തമായി വിമർശിക്കും എന്നാണ് ഞാൻ വ്യക്തമാക്കിയത്. സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തവരുടെ മെറിറ്റ് നോക്കി നിയമിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്.




 അതല്ലാതെ, സംഘപരിവാർ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം എന്റെ ശൈലിയല്ല. പകലും രാത്രിയിലും സംഘപരിവാറിന് വേണ്ടി വെള്ളം കോരുന്ന പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും എന്റെ മതേതര മനസിനും ബോധത്തിനും ഒരു ചെറുതരി പോറൽപോലും ഏൽപ്പിക്കാൻ സാധ്യമല്ല. സംഘപരിവാർ ആശയങ്ങൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഗവർണ്ണറെ ഒരുകാലത്തും കോൺഗ്രസ് പിന്തുണച്ചിട്ടില്ല. ഗവർണ്ണറെ പിൻവലിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടവരാണ് ഞങ്ങൾ. എന്നാൽ അതിനെ അനുകൂലിച്ചില്ലെന്ന് മാത്രമല്ല, ആ ആവശ്യത്തെ പരാജയപ്പെടുത്തിവരാണ് പിണറായി വിജയനും കൂട്ടരും.

Find out more: