കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കാൻ ആഹ്വാനവുമായി സിപിഎം! സെപ്റ്റംബർ 27ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാനുള്ള പ്രവർത്തങ്ങൾ ഏറ്റെടുക്കുവാൻ പാർട്ടി പ്രവർത്തകരോടാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദിന് ബഹുജന പിന്തുണ അഭ്യർഥിക്കുന്നതായും സിപിഐഎം അറിയിച്ചു. ഒരു ചർച്ചക്കും തയ്യാറല്ലെന്ന് പറഞ്ഞ കേന്ദ്രസർക്കാർ നിരവധി തവണ കർഷകരുമായി ചർച്ച നടത്താൻ നിർബന്ധിതരായി. എന്നാൽ കർഷകരുന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന നിർബന്ധബുദ്ധിയാണ് കേന്ദ്രം ഇപ്പോഴും പ്രകടിപ്പിക്കുന്നത്' സിപിഎമ്മിൻറെ പ്രസ്താവന പറയുന്നു. 'കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കർഷകർ നടത്തുന്ന സമരം പത്താം മാസത്തിലും തുടരുകയാണ്.
അഞ്ഞൂറിലധികം കർഷകർ രക്തസാക്ഷികളായ ഈ സമരം പല മാർഗങ്ങളിലൂടെയും തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചെങ്കിലും അതൊക്കെയും വൃഥാവിലായി. കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്തംബർ 9ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധം വിജയിപ്പിക്കണമെന്നും സിപിഎം അഭ്യർത്ഥിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സംസ്ഥാനത്തെ ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സ്രെകട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. കാർഷിക നിയമങ്ങൾ ഉടൻ പിൻവലിക്കണമെന്നും, മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും, നാഷണൽ മോണട്ടൈസേഷൻ പൈപ്പ്ലൈൻ (എം.എൻ.പി) ഉപേക്ഷിക്കണമെന്നും, തൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ പൊതുമേഖലയിൽ തന്നെ നിലനിർത്തുക, ജനകീയ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കാതെ പാർലമെൻറിനെ നിശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായി നടക്കുന്ന അതിക്രമങ്ങൾ ഇല്ലായ്മ ചെയ്യുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരായ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയ പ്രതിഷേധത്തിന് സിപിഐ എം ക്രേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ളത്. തൊഴിലും ഉപജീവനമാർഗവും നഷ്ടമായി ദുരിതത്തിൽ കഴിയുന്ന രാജ്യത്തെ കോടിക്കണക്കിനായ സാധാരണക്കാർക്കുമേൽ വീണ്ടും ഭാരം കയറ്റുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.
എതിർപ്പുകൾ ഉയരുമ്പോൾ രാജ്യദ്രോഹക്കുറ്റമടക്കമുള്ള ആയുധങ്ങൾ ഉയർത്തിക്കാട്ടി ഭീഷണിപ്പെടുത്തുന്നു. കടലും ആകാശവും മണ്ണുമെല്ലാം കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കുകയാണ് ക്രേന്ദ്രം. പാർലമെന്റിൽ പോലും തന്നിഷ്ടം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനാധിപത്യ അവകാശങ്ങളെ നോക്കുകുത്തിയാക്കുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയർത്തണമെന്നും ബഹുജനങ്ങളോട് അഭ്യർഥിക്കുന്നു" സിപിഐ എം സംസ്ഥാന സ്രെകട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. "കൊവിഡ് മഹാമാരി മറയാക്കി കേന്ദ്രസർക്കാർ നടത്തുന്ന കോർപറേറ്റുവൽക്കരണത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിരായ ശക്തമായ പ്രതിഷേധം ജനകീയ പ്രതിഷേധത്തിൽ ഉയരണം.
Find out more: