ആദ്യ ഘട്ട വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത മൂന്നര ലക്ഷത്തോളം പേർ വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്.അടുത്ത ശനിയാഴ്ച ആരംഭിക്കുന്ന വാക്സിൻ വിതരണത്തിൽ രാജ്യത്തെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർക്കും 2 കോടിയോളം മുൻനിര പ്രവർത്തകർക്കുമായിരിക്കും മുൻഗണന. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കൊവിഡ് 19 വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താനായിരുന്നു ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര ആരോഗ്യസെക്രട്ടറി, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തതായി കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് ഡിസിജിഐ രണ്ട് കൊവിഡ് 19 വാക്സിനുകൾക്ക് അനുമതി നൽകി ദിവസങ്ങൾക്കു ശേഷമാണ് സർക്കാർ വാക്സിൻ വിതരണത്തിൻ്റെ തീയതി പ്രഖ്യാപിക്കുന്നത്.
ഇതിനു ശേഷം 50 വയസ്സിനു മുകളിൽ പ്രായമുള്ളവരും 50 വയസ്സിനു താഴെ പ്രായമുള്ള, മറ്റു രോഗങ്ങളുള്ളവരുമായ 27 കോടി ആളുകളിലേയ്ക്ക് വാക്സിൻ എത്തിക്കും.ഇതിൽ കൊവാക്സിന് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം കഴിയുന്നതിനു മുൻപേ അനുമതി നൽകിയത് വിവാദമായിരുന്നു.ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന അഡിനോവൈറസ് അധിഷ്ഠിത വാക്സിനായ കൊവിഷീൽഡ്, ഐസിഎംആറിൻ്റെ സഹകരണത്തോടെ ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്സിൻ എന്നിവയ്ക്കാണ് ഡിസിജിഐ അനുമതി നൽകിയിട്ടുള്ളത്.