പട്നായിക്കിനോടുള്ള മോദിയുടെ ചോദ്യം; ജില്ലയ്ക്ക് തലസ്ഥാനമുണ്ടോ? കഴിഞ്ഞ 24 വർഷത്തോളമായി മുഖ്യമന്ത്രി പദവിയിൽ തുടരുന്ന നവീൻ പട്നായിക്കിന് സ്വന്തം സംസ്ഥാനത്തെക്കുറിച്ച് അടിസ്ഥാന ധാരണ പോലുമില്ലെന്നതായിരുന്നു മോദിയുടെ ആക്രമണത്തിന്റെ ഉദ്ദേശ്യം. എന്നാൽ മോദിയുടെ പരിപാടിയിൽ ചെറിയ പാളിച്ച പറ്റി. മോദിയുടെ ചോദ്യത്തിന് നവീൻ പട്നായിക്കിനെന്നല്ല, ആർക്കും ഉത്തരം നൽകാൻ കഴിയില്ല എന്നതാണ് വസ്തുത. സ്വന്തം സംസ്ഥാനമായ ഒഡിഷയിലെ 'ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും' പേര് എവിടെയും നോക്കാതെ പറയാൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് സാധിക്കുമോ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യം പെട്ടെന്നാണ് ചർച്ചയായി മാറിയത്. അതെസമയം പ്രധാനമന്ത്രിക്ക് മറുപടിയുമായി പട്നായിക്ക് രംഗത്തെത്തിയിട്ടുണ്ട്.






വികസന പ്രശ്നങ്ങളും ജനങ്ങളുടെ പ്രയാസങ്ങളും മുൻനിർത്തിയായിരുന്നു ഒഡിഷ മുഖ്യമന്ത്രിയുടെ മറുപടി. തെരഞ്ഞെടുപ്പുകാലത്ത് മാത്രം ഒഡീഷയെ പറ്റി ഓർക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് നവീൻ പട്നായിക്ക് പറഞ്ഞു. മുൻകാലങ്ങളിൽ മോദി നൽ‌കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഓഡിഷ ഭാഷയെ അദ്ദേഹം അവഗണിച്ചു കൊണ്ടിരിക്കുകയാണെന്നും നവീൻ പട്നായിക് പറഞ്ഞു.
ഒഡീഷയിലെ ജില്ലകളുടെ തലസ്ഥാനത്തിന്റെ പേരുകൾ പറയാനാണ് മോദി പട്നായിക്കിനോട് പറയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലകൾക്ക് തലസ്ഥാനം (capital) ഇല്ലെന്നതിനാൽ പട്നായിക്കിന് ഇതിനുത്തരം നൽകുക അസാധ്യമാണ്. ജില്ലകൾക്ക് ആസ്ഥാനങ്ങളാണുള്ളത്.






 ജില്ലാ ആസ്ഥാന മന്ദിരം നിൽക്കുന്ന പ്രദേശത്തിന് ജില്ലാ തലസ്ഥാനം എന്ന് പറയാറില്ല. ജില്ലകളുടെ ഭരണസിരാകേന്ദ്രത്തിന് ജില്ലാ ആസ്ഥാനം അഥവാ ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ് എന്നാണ് പറയുക. ഒഡീഷയുടെ പ്രകൃതിവിഭവമായ കൽക്കരി സംസ്ഥാനത്തു നിന്ന് എടുത്തുകൊണ്ടുപോകുന്നത് കേന്ദ്ര സർക്കാരാണെന്നും അതിന് സംസ്ഥാനത്തിന് ലഭിക്കുന്നത് തുച്ഛമായ റോയൽറ്റിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റോയൽറ്റി വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ പത്ത് വർഷമായി കേന്ദ്രം പറയുന്നുണ്ട്. എന്നാൽ ഇതുവരെ അതിന് തയ്യാറായിട്ടില്ലെന്ന് നവീൻ പട്നായിക് ചൂണ്ടിക്കാട്ടി.




 സംസ്ഥാനത്ത് തീരദേശപാത നിർമ്മിക്കാമെന്ന വാഗ്ദാനവും പ്രധാനമന്ത്രി മറന്നതായി അദ്ദേഹം പറഞ്ഞു. രണ്ട് കോടി ജോലി നൽകുമെന്നും ഇന്ധനവില പകുതിയായി കുറയ്ക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നതും മോദി മറന്നതായി അദ്ദേഹം പറഞ്ഞു. 2014 തെരഞ്ഞെടുപ്പിലും 2019 തെരഞ്ഞെടുപ്പിലും നിരവധി വാഗ്ദാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പോട്ടു വെച്ചിരുന്നതായി നവീൻ പട്നായിക് പറഞ്ഞു. കർഷകർക്ക് താങ്ങുവില ഇരട്ടിയാക്കുമെന്ന് മുൻ തെരഞ്ഞെടുപ്പുകളിലെ വാഗ്ദാനമായിരുന്നു. അതും പാലിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Find out more: