"സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷൻ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്," മന്ത്രി വ്യക്തമാക്കി. "തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂർ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂർ 32,650, കാസർഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്‌സിനുകളാണ് ജില്ലകളിൽ വിതരണം ചെയ്യുന്നത്."
"കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്‌സിനുകൾ എറണാകുളം റീജിയണൽ വാക്‌സിൻ സ്റ്റോറിലും 1,19,500 ഡോസ് വാക്‌സിനുകൾ കോഴിക്കോട് റീജിയണൽ വാക്‌സിൻ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്‌സിനുകൾ തിരുവനന്തപുരത്തെ റീജിയണൽ വാക്‌സിൻ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്‌സിനിൽ നിന്നും 1,100 ഡോസ് വാക്‌സിനുകൾ മാഹിക്കുള്ളത്." അതേസമയം ആരോഗ്യപ്രവർത്തകരുടെ ഡേറ്റാബേസിൻ്റെ അടിസ്ഥാനത്തിലാണ് ഇത്രയും വാക്‌സിൻ നൽകിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കൊവിഡ് വാക്‌സിനുകളായ കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയാണ് നൽകുക.
വാക്‌സിൻ വിതരണം ചെയ്യുന്നതിൽ യാതൊരു തരത്തിലുള്ള വിവേചനവും ഇല്ലെന്നും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്‌സിൻ നൽകുമെന്നും കേന്ദ്രം പറഞ്ഞു. വാക്‌സിൻ വിതരണത്തിൽ വിവേചനം ഉണ്ടായോ എന്ന ചോദ്യത്തിന് പ്രസക്‌തിയില്ല. വാക്‌സിൻ വിതരണത്തിൻ്റെ ആദ്യഘട്ടമാണ് നടക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള കുറവുകൾ സംഭവിച്ചാൽ അവ തിരുത്തും. നിലവിൽ നടക്കുന്ന വാക്‌സിൻ വിതരണത്തിൽ ഏതെങ്കിലും തരത്തിലുള്ള അപര്യാപ്‌തത ഉണ്ടായാൽ അവ പൂർണമായും പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു. ഒരു കോടി ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 30 കോടി ആളുകൾക്ക് ആദ്യഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്.