ചൈനയിൽ അജ്ഞാത വൈറസ് കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും വൈറസ് എത്തിയതോടെ അധികൃതർ കനത്തജാഗ്രത നിർദ്ദേശം നൽകി.
2002-2003-ൽ ചൈനയിലും ഹോങ്‌കോങ്ങിലുമായി 650 പേരുടെ ജീവനെടുത്ത സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോമിനോട് (സാർസ്) സാമ്യതയുള്ളതാണ് അധികൃതരെ കൂടുതൽ ആശയക്കുഴപ്പത്തിൽ ആക്കുന്നത്
മധ്യനഗരമായ വുഹാനിലാണ് ആദ്യമായി അജ്ഞാത വൈറസ് ബാധ കണ്ടെത്തുന്നത്. ഒരുകോടിയിലധികംപേർ വസിക്കുന്ന നഗരമാണിത്.
ലക്ഷക്കണക്കിന് യാത്രക്കാർ കടന്നുപോവുന്ന നഗരവുമാണ്. രാജ്യത്ത് കഴിഞ്ഞയാഴ്ച പുതുവർഷാവധി ആരംഭിച്ചതോടെ ലക്ഷങ്ങളാണ് ബന്ധുക്കളെ കാണാനും അവധിക്കാലം ചെലവിടാനുമായി യാത്രചെയ്യുന്നത്. ഇവർ കടന്നുപോകുന്ന പ്രധാനകേന്ദ്രമാണ് വുഹാൻ.
വൈറസ് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പടരുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ മുന്നറിയിപ്പുനൽകിയിരുന്നു. വൈറസ് ബാധമൂലം ഇതുവരെ മൂന്നുപേരാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ 136 പുതിയ കേസുകളും വുഹാനിൽ റിപ്പോർട്ടുചെയ്തതായി പ്രാദേശിക ആരോഗ്യവിഭാഗം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 201 പേരിലാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ ഒമ്പതുപേരുടെ നില ഇപ്പോൾ ഗുരുതരമാണ്.
click and follow Indiaherald WhatsApp channel