കൊച്ചി മരടില്‍ തീരദേശനിയമം ലംഘിച്ചു നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ ഈ മാസം 20ന് മുമ്പ് പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം.  23 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടു.ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും അത് പാലിക്കാത്തതില്‍ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ നടപടി വേണ്ടിവരുമെന്നും നേരത്തെ തന്നെ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. 

മേയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പൊളിച്ചുനീക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. ഇതു നടപ്പാക്കാത്ത സാഹചര്യത്തിലാണ്‌ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് ഇന്ന് വിധി പറഞ്ഞത്.  ഫ്‌ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച റിവ്യു ഹര്‍ജിയും തള്ളി ജൂലായ് 11ന് ഉത്തരവിട്ടിരുന്നു.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതു സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെയങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി വരാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അങ്ങനെയാണ് വീണ്ടും ഉത്തരവ് വന്നിരിക്കുന്നത്.നിയമം ലംഘിച്ചു കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയതിനുപിന്നില്‍ ആരെല്ലാമാണെന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

Find out more: