കശ്മീർ വിഷയത്തിൽ ഇടപടില്ല,;ഇന്ത്യയോടു നിലപാട് വ്യക്തമാക്കി താലിബാൻ! കശ്മീർ വിഷയം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും ഇക്കാര്യത്തിൽ ഇടപെടാൻ താത്പര്യമില്ലെന്നും താലിബാൻ നേതാവ് അനസ് ഹഖാനി പറഞ്ഞു.അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ച താലിബാനുമായി ഇന്ത്യ നയതന്ത്ര ചർച്ചകൾ നടത്തിയതിനു പിന്നാലെ കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഭീകരസംഘടന. അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാൻ ഭരണകൂടം ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അനസ് ഹഖാനി പറഞ്ഞതായി സിഎൻഎൻ - ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. മുൻപ് താലിബാൻ മുതിർന്ന നേതാവായ ശേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. താലിബാൻ ശക്തിപ്പെടുന്നതോടെ ജമ്മു കശ്മീരിൽ ഭീകരത ശക്തിപ്പെടുമെന്ന ആശങ്കകൾക്കിടെയാണ് താലിബാൻ നേതാവിൻ്റെ പ്രസ്താവന. അൽ ഖ്വയ്ദയുമായി താലിബാൻ ബന്ധപ്പെടരുതെന്ന യുഎസ് സമാധാനക്കരാറിലെ നിർദേശം താലിബാൻ അംഗീകരിച്ചിട്ടുണ്ടെന്നും ഇരു സംഘടനകളും തമ്മിൽ ഇപ്പോഴും ബന്ധമുണ്ടെന്നാണ് ഐക്യരാഷ്ട്രസഭാ ഏജൻസികൾ അടക്കം സ്ഥിരീകരിക്കുന്നത്. അഫ്ഗാനിസ്ഥാനെ "സ്വതന്ത്രമാക്കിയതിൽ" താലിബാനെ അഭിനന്ദിച്ച് പ്രസ്താവന പുറത്തിറക്കിയ അൽ ഖ്വയ്ദ കശ്മീർ അടക്കമുള്ള ഭൂപ്രദേശങ്ങളും പിടിക്കാൻ താലിബാനെ സ്വാഗതം ചെയ്തിരുന്നു. ഇതിനിടയിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.അതേസമയം, ജമ്മു കശ്മീരിൽ സജീവമായി ഇടപെടുന്ന അൽ ഖ്വയ്‍ദയും ജെയ്ഷെ മുഹമ്മദുമായും താലിബാൻ ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജമ്മു കശ്മീരിൽ ഭീകരത ശക്തിപ്പെടുത്താനായി ജെയ്ഷെ മുഹമ്മദ് നേതാക്കൾ താലിബാനുമായി ചർച്ച നടത്തിയെന്നു കഴിഞ്ഞ ദിവസം വിവിധ ദേശീയമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
1995 മുതൽ താലിബാനൊപ്പം പ്രവർത്തിക്കുന്ന ഹഖാനി നെറ്റ്‍വർക്കിൻ്റെ സ്ഥാപകനായ ജലാലുദ്ദീൻ ഹഖാനിയുടെ ഇളയ മകനാണ് അനസ ഹഖാനി. താലിബാൻ കശ്മീരിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും അതുപോലെ മറ്റു രാജ്യങ്ങൾ അഫ്ഗാനിസ്ഥാൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മുൻപ് നടന്നതെല്ലാം മരക്കാും ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാനും താലിബാൻ തയ്യാറാണെന്ന് അനസ് ഹഖാനി പറഞ്ഞു. ഇന്ത്യൻ മാധ്യമങ്ങൾ തങ്ങളെപ്പറ്റി തെറ്റായ കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കുകയാണെന്നും ഇത് അന്തരീക്ഷം മോശമാക്കുന്നുണ്ടെന്നും അനസ് ഹഖാനി പറഞ്ഞു. കശ്മീർ വിഷയത്തിൽ താലിബാൻ പാകിസ്ഥാനെ പിന്തുണയ്ക്കില്ലെന്നും ഇതു സംബന്ധിച്ച പ്രസ്താവനകൾ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും താലിബാൻ നേതാവ് വ്യക്തമാക്കി. "ഇന്ത്യ ഞങ്ങളുടെ ശത്രുവിനെ (യുഎസിനെ) 20 വർഷത്തോളം പിന്തുണച്ചു.
പക്ഷെ ഞങ്ങൾ എല്ലാം മറക്കാൻ തയ്യാറാണ്." അഫ്ഗാനിസ്ഥാനിൽ അവശേഷിക്കുന്ന ഇന്ത്യക്കാർ സുരക്ഷിതരാണെന്നും എല്ലാവരെയും ചേർത്തു നിർത്തിയാണ് മുന്നോട്ടു പോകുന്നതെന്നും താലിബാൻ താലിബാൻ നേതാവ് പറഞ്ഞു. തുടക്കത്തിൽ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലിലും ഇപ്പോൾ എല്ലാവരും സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.താലിബാൻ ഭീകരസംഘടനയാണോ അല്ലയോ എന്നു കേന്ദ്രസർക്കാർ നയം വ്യക്തമാക്കണമെന്നും ഭീകരസംഘടനയാണെങ്കിൽ എന്തിനാണ് അവരുമായി ചർച്ചയ്ക്കു പോയതെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്നലെ ചോദിച്ചിരുന്നു.
എന്നാൽ ഈ ചോദ്യത്തിന് കേന്ദ്രം ഇതുവരെ നേരിട്ടുള്ള ഉത്തരം നൽകിയിട്ടില്ല.അതേസമയം, താലിബാനോടുള്ള സമീപനം മയപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതത്തിലുള്ള തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചർച്ചയിൽ പങ്കെടുത്തു. അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇതിനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെടാനും ഒഴിവാക്കാനാകാത്ത നയതന്ത്ര ചർച്ചകൾ മാത്രം താലിബാനുമായി നടത്തിയാൽ മതിയെന്നും യോഗത്തിൽ തീരുമാനമായതായി ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്തു.
Find out more: