പ്രധാനമന്ത്രിയുടെ ഐക്യദീപം തെളിയിക്കാനുള്ള ആഹ്വാനപ്രകാരം ദീപം തെളിയിക്കുന്നതിനിടെ ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ് രംഗത്തെത്തി. സംഭവം വൻ വിവാദമായിരുന്നു.
ഇതിനു പിന്നാലെയാണ് ഉത്തർപ്രദേശിലെ ബിജെപി നേതാവ് മഞ്ജു തിവാരി മാപ്പ് ചോദിച്ച് രംഗത്തെത്തിയത്.സംഭവത്തിന് പിന്നാലെ പോലീസ് ഇവർക്കെതിരെ കേസെടുക്കുകയും ബിജെപി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
കൊറോണ ഭീഷണിയുടെ ഇരുട്ട് മായ്ക്കാന്‍ വേണ്ടിയാണ് വെളിച്ചം തെളിയിക്കാന്‍ രാജ്യത്തെ ജനങ്ങളോട് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. വെളിച്ചം തെളിയിക്കുമ്പോള്‍ വീടിനു പുറത്തേക്ക് ഇറങ്ങരുതെന്നും മോദി വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ അദ്ദേഹം നല്‍കിയ വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ നിലവിലുള്ള സാഹചര്യത്തിലാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം നല്‍കിയത്.
ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് ദീപം തെളിയിക്കണമെന്ന മോദിയുടെ ആഹ്വാനപ്രകാരം എല്ലാവരും ദീപം തെളിയിക്കുന്നതിനിടെയാണ് ബിജെപി വനിതാ നേതാവ് വെടിയുതിർത്തത്. ഇതോടനുബന്ധിച്ചു ദീപാവലിയാണെന്ന തോന്നലിലാണ് വെടിയുതിർത്തതെന്നാണ് ഇവർ പറയുന്നത് 'നഗരം ഒന്നാകെ മണ്‍ചിരാതുകളും മെഴുകുതിരികളും കൊണ്ട് ഐക്യദീപം തെളിയിച്ചത് കണ്ടു.
എനിക്ക് ദീപാവലി ആണ് എന്ന തോന്നലുണ്ടായി. ഈ ആവേശത്തിലാണ് ഞാന്‍ ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തത്. ഞാൻ ചെയ്ത തെറ്റ് അംഗീകരിക്കുന്നു. ഇതില്‍ മാപ്പും ചോദിക്കുന്നു' മഞ്ജു തിവാരി പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ നേരത്തെ ഉത്തർപ്രദേശ് കോൺഗ്രസ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബിജെപി മഹിളാ മോർച്ചയുടെ ബൽറാംപുർ ജില്ല അധ്യക്ഷയായിരുന്നു മഞ്ജു തിവാരി. ഇവരുടെ വീഡിയോ വൈറലാവുകയും പോലീസ് വെടിയുതിർക്കുകയും ചെയ്തതിനു പിന്നാലെയാണ് പാർട്ടി ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.