പെൺമക്കളെ 'നല്ല വീട്ടമ്മ'മാരായി വാർത്തെടുക്കുന്ന അമ്മമാർ വാഴുന്ന കേരളമോ? അവസരോചിതമായി പുരോഗമന ചിന്താഗതി വെച്ചു പുലർത്തുന്നവരാണെന്ന ധാരണ ജനിപ്പിക്കുകയും അതേസമയം മക്കളുടെ ജീവിതത്തിലെ പ്രത്യേക അവസരങ്ങളിലെത്തുമ്പോൾ ഇതൊക്കെയും പാടേ മറന്ന് 'ആചാര സംരക്ഷകരായി' മാറുന്ന മാതാപിതാക്കൾ ഇനിയെങ്കിലും ഒരു ആത്മവിമർശനത്തിന് തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ആലപ്പുഴയിൽ നടന്ന വിവാഹച്ചടങ്ങിൽ സംഭവിച്ചതെന്താണെന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. 'നാടോടുമ്പോൾ നടുവേ ഓടണ'മെന്നും 'ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണ'മെന്നും 'മാറ്റം അനിവാര്യമാണെ'ന്നും ഒക്കെ ആദ്യമായി നമ്മൾ കേട്ടത് നമ്മുടെ രക്ഷിതാക്കളിൽ നിന്നുമായിരിക്കുമല്ലോ, ഈ പഴമൊഴികളെല്ലാം പറഞ്ഞ് പഴകിയ നമ്മുടെ രക്ഷിതാക്കൾ തന്നെ ജീവിതത്തിലെ ചില പ്രത്യക അവസരങ്ങളെത്തുമ്പോൾ ഇതൊക്കെയും പാടേ സൌകര്യപൂർവ്വം മറക്കുന്ന കാഴ്ച ഇന്ന് ഒട്ടും അന്യമല്ലല്ലോ.
മുൻപ് പറഞ്ഞതൊക്കെയും കൃത്യമായി സ്മരിക്കേണ്ടി വരുമ്പോഴും അവയൊക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടി വരികയും അത്തരത്തിൽ വളരെ ലോജിക്കലായി ചിന്തിക്കേണ്ടി വരുമ്പോഴും 'പുരോഗമനമൊന്നും നമുക്കു വേണ്ടേ' എന്ന മട്ടാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ചർച്ച ചെയ്ത സംഗതി മറ്റൊരു ഫാമിലി വ്ലോഗാണ്. അച്ഛനും അമ്മയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം. മൂത്തകുട്ടി പത്തൊൻപത് വയസ്സ്. വീട്ടുകാർ വിവാഹാലോചനകളൊക്കെ നോക്കിത്തുടങ്ങി. അതിനുള്ള യോഗ്യതയായി പെൺകുട്ടിയുടെ അമ്മ പറയുന്നത് മകൾ നല്ലൊരു 'അടിക്കള വേലക്കാരി ജാനു'ആയിരിക്കും എന്നാണ്. ഇതിനോട് ആ മകൾ പ്രതികരിക്കുന്നത് വളരെ ലൈറ്റായിട്ടാണ്. അത് വിശദീകരിക്കുന്നില്ല, നമുക്ക് സംസാരിക്കാനുള്ളത് മറ്റൊരു വിഷയത്തെ കുറിച്ചാണ്.
എത്രമാത്രം ടോക്സിക് ആയുള്ള ചിന്താഗതിയാണ് അവർ പങ്കുവെക്കുന്നത് എന്ന് അവർ തിരിച്ചറിയുന്നു കൂടിയില്ല എന്നാണ്, മൂത്ത മകളെ വീട്ടിൽ നിന്ന് കെട്ടിച്ചയച്ച ശേഷം ഇളയ മകൾക്ക് ആ പദവി ചാർത്തിക്കൊടുക്കാനുള്ള ആ അമ്മയുടെ തത്രപ്പാടും വീഡിയോയിൽ അവർ വ്യക്തമാക്കുന്നുണ്ട്. യൂട്യൂബ് പോലൊരു പബ്ലിക്ക് പ്ലാറ്റ്ഫോമിലൂടെ ഒട്ടും സെൻസില്ലാത്ത ചിന്താഗതി ഒരുളുപ്പുമില്ലാതെ തട്ടി വിടുന്ന ഈ അമ്മ കേരളക്കരയിലെ ചെറിയൊരു ശതമാനമെങ്കിലും 'പെൺകുട്ടികളുടെ അമ്മമാരുടെ' തനിപ്പകർപ്പാണെന്ന് പറയാതെ വയ്യ. ഇതേ സമാനരീതിയിൽ ചിന്തിക്കുന്ന 'ആൺകുട്ടികളുടെ അമ്മമാരും' മറുവശത്തുണ്ടാകുമെന്ന വസ്തുത മറക്കുന്നില്ല.
പെൺമക്കൾ മറ്റുവീടുകളിൽ വീട്ടുജോലി മാത്രം എടുക്കാനായി ട്യൂൺ ചെയ്യപ്പെടുന്ന കാലമൊന്നും എങ്ങും പൊയ്പ്പോയിട്ടില്ല എന്ന് തിരിച്ചറിയാൻ ഇനിയും വൈകരുത്. എത്രമാത്രം അപകടകരമാണ് ഈ അവസ്ഥ എന്നൊന്ന് ആലോചിച്ച് നോക്കൂ. ലിംഗസമത്വത്തെ പറ്റി വാതോരാതെ സംസാരിക്കുന്ന ജനത അധിവസിക്കുന്ന ഇക്കാലത്ത് മുകളിൽ പറഞ്ഞ തരത്തിലുള്ള ചിന്തയുമായി അനായാസം ജീവിക്കുന്ന ഒരുപാട് 'അമ്മമനസ്സുകൾ' കേരളത്തിൽ ഇന്നുമുണ്ട്. 'സ്വാതന്ത്ര്യം തരുന്ന ഇക്കായും ഞാനും' എന്ന വൈറൽ ഓഡിയോ കേൾക്കാത്തവരും ഈ സോഷ്യൽ മീഡിയ കാലത്ത് കുറവല്ല, അതും ഇതിനോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്.
Find out more: