സജി ചെറിയാന് പകരം മന്ത്രിസഭയിലേക്ക് ഇനി ആര്? രണ്ടാം പിണറായി സർക്കാരിൻറെ ഒന്നാംവാർഷികം ആഘോഷിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് സജി ചെറിയാന് മന്ത്രിപദം ഒഴിയേണ്ടി വന്നത്. ഇതോടെ ഇനി സജി ചെറിയാന് പകരം ആര് മന്ത്രിസഭയിലെത്തുമെന്ന ചോദ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്ന് തുടങ്ങിയിട്ടുണ്ട്. തൽക്കാലം പകരം മന്ത്രിയുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം പകരം ഒരാളെ സിപിഎം പരിഗണിക്കുകയാണെങ്കിൽ ആലപ്പുഴക്കാരൻ തന്നെ മന്ത്രിസഭയിലെത്തുമോയെന്നാണ് അറിയാനുള്ളത്. വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങി മന്ത്രി പദവിയിലേക്ക് നടന്നുകയറിയ രാഷ്ട്രീയ നേതാവാണ് സജി ചെറിയാൻ.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും സംസ്ഥാന സർക്കാരിൻറെയും നയസമീപനങ്ങളെ ദുർബ്ബലപ്പെടുത്താൻ എൻറെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചരണം ഉത്തരവാദപ്പെട്ട ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നിൽ അതിയായ ദുഃഖം ഉണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവർത്തകനാണ് താൻ എന്ന് രാജി പ്രഖ്യാപനവേളയിലും സജി ചെറിയാൻ ആവർത്തിച്ചിരുന്നു. ഒരിക്കൽ പോലും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നിരുന്നാലും മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതോടെ പകരമാര് എന്ന ചോദ്യം ഉയരുകയാണ്.
ഭരണടഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന വിവാദം ആളിക്കത്തിയതോടെയാണ് സാംസ്കാരിക വകുപ്പ് മന്ത്രിയായ സജി ചെറിയാന് സ്ഥാനം രാജിവെക്കേണ്ടി വന്നത്. ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്ന് 2018ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിയ അദ്ദേഹം രണ്ടാം തവണയും നിയമസഭയിലെത്തിയപ്പോഴാണ് മന്ത്രിപദവി തേടിയെത്തിയത്. എസ്എഫ്ഐ ജില്ലാ പ്രസിഡൻറ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ്, സെക്രട്ടറി, സിപിഎം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി പദവികൾ വഹിച്ച സജി ചെറിയാൻ നിലവിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. ആലപ്പുഴയിലെ ശക്തനായ സിപിഎം നേതാക്കളിൽ ഒരാളാണ് സജി ചെറിയാൻ.
തൽക്കാലം പകരക്കാരനെ ഉൾപ്പെടുത്തില്ലെന്നും സജി ചെറിയാൻറെ വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് വിഭജിച്ച് നൽകുകയാകും ചെയ്യുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ അടുത്ത വർഷം മന്ത്രിസഭ പുഃനസംഘടന നടക്കുമ്പോൾ സിപിഎമ്മിൽ നിന്ന് ഒരംഗം കൂടി സത്യപ്രതിജ്ഞ ചെയ്യാനുള്ള സാധ്യത തള്ളാനാകില്ല. സർക്കാർ അധികാരമേൽക്കുമ്പോഴുള്ള ധാരണപ്രകാരം ഒറ്റ അംഗങ്ങളുള്ള കക്ഷികൾക്ക് രണ്ടര വർഷമാണ് മന്ത്രി പദവി എൽഡിഎഫ് നൽകിയിരിക്കുന്നത്. ഇതനുസരിച്ച് പുനഃസംഘടന നടക്കുമ്പോൾ ഒരു സിപിഎം അംഗം കൂടി മന്ത്രിസഭയിലെത്തിയേക്കും. രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് സജി ചെറിയാൻ രാജിവെച്ചതോടെ അദ്ദേഹത്തിന് പകരക്കാരനായി ആര് ചുമതലയേൽക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Find out more: