
സേവനം ആരംഭിക്കുന്നതിന് മുൻപ് ചില സാങ്കേതികവും നടപടിക്രമപരവുമായ ഘട്ടങ്ങൾ ബാക്കിയുണ്ട്.ഇനി സ്പെക്ട്രം കൂടി അനുവദിച്ചാൽ ഇന്ത്യയിൽ സ്റ്റാർലിങ്കിന് ഇൻറർനെറ്റ് സേവനങ്ങൾ നൽകി തുടങ്ങാനാകും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്കായി ലേലത്തിന് പകരം സ്പെക്ട്രത്തിന്റെ ഭരണപരമായ വിഹിതം നൽകാൻ ശുപാർശ ചെയ്തിട്ടുണ്ട്. ടെലികോം മന്ത്രാലയം മുൻപ് സ്റ്റാർലിങ്കിന് പ്രവർത്തനത്തിന് അനുമതി നൽകിയിരുന്നു. ശ്രീലങ്കയിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുന്നതിനായി സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിക്കാൻ ആരംഭിച്ചിരുന്നു.അഞ്ച് വർഷത്തേക്കാണ് ഇൻസ്പേസ് സ്റ്റാർലിങ്കിന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
2030 ജൂലൈ ഏഴുവരെ അഞ്ച് വർഷത്തേക്കാണ് പ്രവർത്തിക്കാനുള്ള അംഗീകാരം. ഇതോടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള പ്രധാന കടമ്പയാണ് കടന്നത്. കുറച്ച് കടമ്പകൾ കൂടി കടന്നാൽ രാജ്യത്ത് പ്രവർത്തനം ആരംഭിക്കാൻ സാധിക്കും.മംഗോളിയ, ജപ്പാൻ, ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ, ജോർദാൻ, യെമൻ, അസർബൈജാൻ, ശ്രീലങ്ക എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ സ്റ്റാർലിങ്ക് സേവനങ്ങൾ ഇതിനകം ലഭ്യമാണ്.ഇന്ത്യയിലെ വിഎസ്എടി (വെരി സ്മോൾ അപ്പർച്ചർ ടെർമിനൽ) ദാതാക്കളുമായി സ്റ്റാർലിങ്ക് ആദ്യ വാണിജ്യ കരാറുകളിൽ ഒപ്പുവച്ചു. വിഎസ്എടി സേവന ദാതാക്കൾ ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ്, ആശയവിനിമയ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
വീടുകൾ, ബിസിനസ് സ്ഥാപനങ്ങൾ, ബിസിനസ് ഉദ്യോഗസ്ഥർ, സ്കൂളുകൾ, അടിയന്തര സേവനങ്ങൾ എന്നിവയ്ക്ക് തടസ്സമില്ലാത്ത ബ്രോഡ്‌ബാൻഡ് ആക്‌സസ് നൽകുന്നതിനും വിദ്യാഭ്യാസം, വാണിജ്യം, നവീകരണം എന്നിവയ്‌ക്കുള്ള പുതിയ അവസരങ്ങൾ സാധ്യമാക്കുന്നതിനുമാണ് ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ മുഖേനെയുള്ള ഇൻ്റർനെറ്റ് സൗകര്യം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.