മാർക്സിസ്റ്റ് പ്രസ്ഥാനത്തിന് രൂപംകൊടുത്ത ജനകീയൻ; വിഎസ് അച്യുതാനന്ദൻ! 15-ാം വയസ്സിൽ പൊതുരംഗത്തെത്തിയ വിഎസിൻ്റെ രാഷ്ട്രീയ ജീവിതം വിവാദങ്ങൾക്കൊപ്പമായിരുന്നു എന്നതാണ് യാഥാർഥ്യം. വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയുടെ അച്ചടക്ക നടപടിക്ക് വിഎസിന് വിധേയമാകേണ്ടി വന്നു എന്നത്, ഒരു കമ്മ്യൂണിസ്റ്റിൻറെ എല്ലാ വിശേഷണങ്ങളും വിഎസിന് ചേരും എന്ന് തെളിയിക്കുന്നതാണ്. പാർലമെൻററി രംഗത്തും രാഷ്ട്രീയ രംഗത്തും ഇത്രയേറെ സ്വീകാര്യനായ ജനകീയ നേതാവ് ഇന്ത്യയിൽ തന്നെ മറ്റാരെങ്കിലുമുണ്ടാകുമോ എന്ന് സംശയമാണ്. താൻ ഉയർത്തിക്കൊണ്ടുവന്നരോട് തന്നെ പിന്നീട് പാർട്ടിക്കുള്ളിൽനിന്ന് കലഹിക്കേണ്ടി വന്ന വിഎസ്, തൻ്റെ നിലപാടുകൾ എന്നും പരസ്യമാക്കിയിരുന്നു. ഇത് പാർട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കിയെന്നതും ചരിത്രം. 1964ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ഇറങ്ങി വന്ന് മാർക്സിസ്റ്റ് പ്രസ്ഥാനത്തിന് രൂപംകൊടുക്കുന്നതിന് നേതൃത്വം വഹിച്ച 32 പേരിലെ അവസാന കണ്ണിയായിരുന്നു വിഎസ് അച്യുതാനന്ദൻ .





 1957ൽ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തുമ്പോഴേക്കും പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് വളർന്ന അച്യുതാനന്ദൻ അന്നത്തെ ഒൻപതംഗ സംസ്ഥാനസമിതിയിൽ അംഗവുമായിരുന്നു. ഇവരിലെ അവസാന കണ്ണിയും വിഎസ് തന്നെയാണ്. ഇന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായ അച്യുതാനന്ദൻ സംസ്ഥാനത്തെ ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റാണെന്നതിന് പാർട്ടിക്കകത്തും പുറത്തും ആർക്കും സംശയമുണ്ടാകില്ല.1965ൽ സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ മത്സരിച്ച വിഎസ് പരാജയത്തോടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിക്കുന്നത്. കോൺഗ്രസിലെ കെഎസ് കൃഷ്ണക്കുറുപ്പിനോടായിരുന്നു ആദ്യത്തെ മത്സരവും പരാജയവും. 1967 ൽ കോൺഗ്രസിൻറെ എ അച്യുതനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ വിഎസിന് പിന്നീട് പരാജയം അറിയേണ്ടി വന്നത് രണ്ട് തവണ മാത്രം, 1977ലും 1996ലും.





1996ൽ പാർട്ടിയിലെ വിഭാഗീയതയുടെ ഫലമായായിട്ടായിരുന്നു ഇടതിൻറെ ഉരുക്കുകോട്ടയായ മാരാരിക്കുളത്ത് വിഎസിന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. അന്ന് മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്ന വിഎസിൻറെ തോൽവിയെക്കുറിച്ച് പാർട്ടി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. മൂന്ന് തവണ കേരളത്തിൻറെ പ്രതിപക്ഷ നേതാവായിരുന്നിട്ടുമുണ്ട് വിഎസ് അച്യുതാനന്ദൻ. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയുമായിരുന്നു ഇത്. ഇതിൽ 2001 മുതൽ 2006 വരെയുള്ള കാലത്ത് പ്രതിപക്ഷ നേതാവെന്ന രീതിയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 2011 - 16 കാലത്തെ പോരാട്ടങ്ങൾ ഇടതുമുന്നണിയെ 2016ൽ അധികാരത്തിലെത്തിക്കുകയും ചെയ്തു.




 1946ൽ നടന്ന ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിൻറെ പ്രധാന നേതാക്കളിൽ ഒരാളാണ് വിഎസ് അച്യുതാനന്ദൻ. പുന്നപ്രയിൽ നിരവധി പാർട്ടി ക്യാമ്പുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം സമരത്തിൻറെ പേരിൽ അറസ്റ്റിലാവുകയും ക്രൂരമർദനത്തിന് ഇരയാവുകയും ചെയ്തു. പാർട്ടി രഹസ്യങ്ങൾ വെളിപ്പെടുത്താത്തതിൻറെ പേരിൽ വിഎസിന് ലോക്കപ്പ് മുറിയിൽ നേരിടേണ്ടി വന്ന മർദനമുറകളെക്കുറിച്ച് പിന്നീട് പലപ്പോഴായി പലരിൽനിന്നു ലോകം അറിഞ്ഞു. ഇഎംഎസിൻറെയും കെവി പത്രോസിൻറെയും ഒളിസങ്കേതകൾ അറിയാനായിരുന്നു പോലീസിൻറെ ഈ മർദനം.

Find out more: