ആവേശം ചോരാതെ അവസാനം വരെ കണ്ണൂർ സ്‌ക്വാഡ്! മുൻ കണ്ണൂർ എസ് പി എസ് ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്‌ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് മുഹമ്മദ് റാഫിയും റോണി വർഗ്ഗീസും തിരക്കഥ എഴുതിയിരിക്കുന്നത് എങ്കിലും, സിനിമയിലെ രണ്ട് പ്രധാന കേസുകളും സാങ്കൽപികമാണ്. യഥാർത്ഥത്തിൽ ഒൻപത് പേർ അടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ സംഗമാണ് കണ്ണൂർ സ്‌ക്വാഡ് എങ്കിലും, സിനിമയിൽ നാല് പൊലീസ് ഉദ്യോഗസ്ഥരിലൂടെയാണ് കഥ പുരോഗമിയ്ക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി റോബി വർഗ്ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡ് തിയേറ്ററിലെത്തി. മമ്മൂട്ടി കമ്പനി നിർമിച്ച സിനിമയിൽ മമ്മൂട്ടിയെ കൂടാതെ റോണി ഡേവിഡ്, അസീസ്, ശബരീഷ് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഇതൊരു പക്ക മമ്മൂട്ടി ചിത്രമാണ്, ആദ്യാവസാനം വരെ പ്രേക്ഷകരെ ഒരേ ആവേശത്തിൽ കൊണ്ടു പോകാനും, ഇടയ്‌ക്കൊന്ന് ഇമോഷണലാവാനും, ചിലപ്പോൾ ഒന്ന് ആകാംക്ഷ ജനിപ്പിക്കാനും കഴിയുന്ന സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്.





 ആദ്യ പകുതി തീരുന്നത് വരെ ഭയങ്കര ത്രില്ലിങ് എലമന്റ്‌സ് എല്ലാം കുത്തി നിറച്ച് കൺഫ്യൂഷനാക്കാതെ, അവസാനത്തോട് അടുക്കുന്തോറും ആ അറ്റാച്ച്‌മെന്റ് കൂട്ടിയെടുക്കുകയായിരുന്നു. അത് തിരക്കഥയുടെ കൺസ്ട്രക്ഷൻ മികവ് എന്ന് തന്നെ പറയാം. ഒരു ഘട്ടത്തിൽ ഇനി മുന്നോട്ട് ഒരടി പോലും എടുത്ത് വയ്ക്കാൻ കഴിയില്ല എന്ന വണ്ണം കേസന്വേഷണം നിന്നു പോകുന്നു. പക്ഷെ കഥയിലെ നായകൻ മമ്മൂട്ടി ആയതുകൊണ്ടും, വിജയം നായകനൊപ്പമാണ് എന്നതുകൊണ്ടും, ഇതൊരു ബോക്‌സോഫീസ് ഹിറ്റ് പ്രതീക്ഷിച്ച്, അതിനുള്ള ചേരുവകൾ ചേർത്ത സിനിമയാണ് എന്നതുകൊണ്ടും എങ്ങനെയും ശുഭപര്യവാസാനം ആയിരിക്കും എന്ന് പ്രെഡിക്ട് ചെയ്യാൻ പ്രേക്ഷകർക്ക് കഴിയും.  അഭിനയിച്ചവരുടെ കാര്യത്തിലേക്ക് വരുമ്പോൾ, മമ്മൂട്ടിയ്ക്ക് ഇത്തരിയൊന്ന് മാറിക്കൊടുത്തുകൂടെ എന്ന് ചോദിച്ചു പോവുന്നു. അത് ചോദിക്കാൻ രണ്ട് കാര്യമാണ്. എത്ര അനായാസമായിച്ചാണ് എഎസ്‌ഐ ജോർജ്ജ് മാർട്ടിൻ എന്ന കഥാപാത്രത്തെ മമ്മൂട്ടി കൊണ്ടു പോകുന്നത്. ആക്ഷൻ രംഗങ്ങൾക്കും മാസ് ഡയലോഗുകൾക്കും ഒന്നും ഒരു കുറവുമില്ല.






നൻപകൽ നേരത്ത് മയക്കം, ഭീഷ്മ പർവ്വം, റോഷാക്ക് ഇങ്ങനെ ഒന്നിനു പിറകെ ഒന്നായി ഹിറ്റുകൾ നൽകിക്കൊണ്ടേയിരിക്കുന്നു. ചോദിച്ചാൽ പറയും എനിക്ക് സിനിമയോട് ആർത്തിയാണ് എന്ന്. ഇനിയെങ്കിലും കുറച്ച് പുതിയ ആളുകൾക്ക് അവസരം നൽകിക്കൊടുത്തുകൂടെ എന്ന അർത്ഥത്തിൽ ഒന്ന് മാറി കൊടുത്തുകൂടെ എന്ന് ചോദിയ്ക്കാം. രണ്ടാമത്തെ കാര്യം ഈ സിനിമയിൽ സ്‌കോർ ചെയ്യുന്ന രംഗങ്ങളിലാണ്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി, കണ്ണൂരും കാസർകോഡും തൊട്ട്, നേപ്പാൾ അതിർത്തി വരെ സിനിമ സഞ്ചരിയ്ക്കുന്നുണ്ട്. ആ യാത്രയുടെ അനുഭവം ഒട്ടും ചോരാതെ ഛായാഗ്രഹകൻ മുഹമ്മത് റാഹിൽ ഒപ്പിയെടുത്തിട്ടുമുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ വിജയത്തിന്റെ വലിയൊരു പ്ലസ് പോയിന്റ് ആവും എന്ന കാര്യത്തിൽ സംശയമില്ല.





 അസീസ്, റോണി ഡേവിഡ്, സബരീഷ് തുടങ്ങിയവരും മമ്മൂട്ടിയ്‌ക്കൊപ്പം സിനിമയിലുടനീളമുണ്ട്. സ്‌ക്രീൻ പ്രസൻസ് ഒരുപാട് കിട്ടുന്നുണ്ട് എങ്കിലും ശബരീഷിനൊന്നും കാര്യമായ ഡയലോഗുകൾ പോലും ഉണ്ടായിരുന്നില്ല. അവിടെയും മമ്മൂട്ടി തന്നെ സ്‌കോർ ചെയ്യുകയായിരുന്നു. കന്നട നടൻ കിഷോറും വിജയരാഘവനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ ചെയ്തത്. ഷൈൻ ടോം ചാക്കോയുടെ അതിഥി വേഷവും ഒരോളം സൃഷ്ടിയ്ക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഈ വീക്കെന്റിൽ കണ്ണൂർ സ്‌ക്വാഡ് കാണാൻ കുടുംബത്തിനൊപ്പം ടിക്കറ്റ് എടുത്താൽ അത് നഷ്ടമാവില്ല. നല്ല ഒരു തിയേറ്റർ അനുഭവം സിനിമ നൽകുന്നുണ്ട്. കാസർകോഡ് ടു നേപ്പാൾ ബോർഡർ വരെ ഒരു റോഡ് ട്രിപ്പ് ഫീലും സിനിമ തരുന്നുണ്ട്.

Find out more: