കേരളം ഓക്സിജൻ വിദേശ കമ്പനികൾക്ക് വിൽക്കുന്നുവെന്ന വാർത്ത വ്യാജം! കൊവിഡ് പ്രതിരോധം നല്ല നിലയിൽ നടത്തുന്ന സംസ്ഥാന സർക്കാരിനെ മോശമായി ചിത്രീകരിക്കുന്നതിന്റെ ഭാഗമാണ് ഈ വാർത്തയെന്നും മന്ത്രി പറഞ്ഞു. വിദേശ കമ്പനികൾക്ക് ഓക്സിജൻ വിൽക്കാനുള്ള കെഎംഎംഎൽ നീക്കം സർക്കാർ തടഞ്ഞുവെന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ.  ദിനംപ്രതി 70 ടൺ ഉൽപാദനശേഷിയുള്ള പ്ലാന്റിലെ 63 ടൺ വാതക ഓക്‌സിജനാണ് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യം. പ്ലാന്റിൽ നിന്ന് ദിവസം 6 ടൺ ദ്രവീകൃത ഓക്‌സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി വിതരണം ചെയ്യുന്നു.



ഒരു ദിവസം പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ദ്രവീകൃത ഓക്‌സിജൻ 6 മുതൽ 7 ടൺ വരെയാണ്. കേരളത്തിൽ ആരോഗ്യമേഖലയ്ക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്ന ഏക പൊതുമേഖലാ സ്ഥാപനമാണ് കെഎംഎംഎൽ. 2020 ഒക്ടോബർ 20 നാണ് പുതിയ ഓക്‌സിജൻ പ്ലാന്റ് കമ്പനിയിൽ പ്രവർത്തനം തുടങ്ങിയത്.കേരളത്തിലെ മെഡിക്കൽ കോളേജുകളിലേക്ക് ഓക്‌സിജൻ കൊണ്ടുപോകുന്നതും അവിടെ സൂക്ഷിക്കുന്നതും പ്രത്യേക സുരക്ഷ ഉറപ്പുവരുത്തിയ ക്യാപ്‌സൂളുകളിലാണ്. ഇതിന് പരിചയവും ശേഷിയുമുള്ള സ്ഥാപനങ്ങളെ തീരുമാനിക്കുന്നത് കെഎംഎംഎൽ അല്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഈ ചുമതല വഹിക്കുന്നത് ലിൻഡെ എന്ന ജർമൻ കമ്പനിയാണ്.




ഈ കമ്പനിക്ക് നൽകിയാൽ മാത്രമേ കെഎംഎംഎല്ലിന്റെ ഓക്‌സിജൻ മെഡിക്കൽ കോളേജിൽ ലഭ്യമാകൂ.പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ നിർദ്ദേശാനുസരണം തിരുവല്ലയിലെ ഓസോൺ ഗ്യാസ്, കൊച്ചിയിലെ മനോരമ ഗ്യാസ്, കോഴിക്കോട്ടെ ഗോവിന്ദ് ഗ്യാസ് എന്നീ 3 ഏജൻസികൾക്കാണ് മെഡിക്കൽ ആവശ്യത്തിനായി ദ്രവീകൃത ഓക്‌സിജൻ വിതരണം ചെയ്യുന്നത്. രാജ്യമാകെ ഗുരുതരമായ പ്രതിസന്ധി നിൽനിൽക്കുമ്പോൾ ജീവൽപ്രധാനമായ ഒരു പ്രവർത്തനത്തിന്റെ പേരിൽ അനാവശ്യ വിവാദമുണ്ടാക്കുന്നത് കടുത്ത ജനദ്രോഹമാണ്. 



ഇത്തരം കള്ളപ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയണം, ഇപി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മെഡിക്കൽ കോളേജിലെ ആവശ്യത്തിനായി ലിൻഡയ്ക്ക് ഓക്‌സിജൻ നൽകണം എന്ന് തിരുവനന്തപുരം ആർഎംഒ അറിയിച്ചതുകൊണ്ടാണ് പെസോയുടെ അനുമതിയോടെ ഈ കമ്പനിക്ക് ഓക്‌സിജൻ നൽകാൻ ആലോചിച്ചത്. ഇതിൽ അവ്യക്തതയോ നിഗൂഢതയോ ഇല്ല. ഈ നടപടിക്രമത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടുമില്ല.

మరింత సమాచారం తెలుసుకోండి: