ആഭ്യന്തര കുറ്റവാളിയായി ആസിഫ് അലി! അത്തരം കഥകൾ കണ്ടെത്തുകയും അവ കാഴ്ചക്കാരനിലേക്ക് ഇറങ്ങിച്ചെലുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോഴാണ് സിനിമയെന്ന കല സംവദിക്കുകയും വിജയിക്കുകയും ചെയ്യുന്നത്. അത്തരത്തിൽ ഓരോ ശരാശരി മലയാളിയോടും ചേർന്നു നിൽക്കുന്നു ആഭ്യന്തര കുറ്റവാളി. എത്രയെത്ര അനുഭവങ്ങളും കഥകളുമാണ് ഓരോ ജീവിതത്തിനുമിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി സിനിമ കടൽ കടന്ന് മാത്തുക്കുട്ടിയിലെ ഗായകൻ റാഫിയിൽ തുടങ്ങി ആഭ്യന്തര കുറ്റവാളിയിലെ മക്കാരിക്ക വരെ വേദന ഉളളിലൊതുക്കിയ കഥാപാത്രങ്ങളെ അത്രയും തീവ്രതയോടെ അവതരിപ്പിച്ച് ഹരിശ്രീ അശോകൻ പിന്നേയും പിന്നേയും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. 'മകൻ മരിച്ചതോടെ തന്നെ വിധി വന്നതല്ലേ മോനേ' എന്നു ചോദിക്കുന്ന ഒറ്റ ചോദ്യം മാത്രം മതി മക്കാരിക്കയുടെ ഉള്ള് പ്രേക്ഷകരിലേക്ക് പങ്കുവെക്കാൻ.
സിദ്ധാർഥ് ഭരതനിൽ നിന്നും പ്രതീക്ഷിക്കാത്തൊരു കഥാപാത്രമാണ് പീറ്ററിലൂടെ അദ്ദേഹവും പുറത്തേക്കു കൊണ്ടുവന്നിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം മാത്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുകയും തന്റെ അഭിനയ ജീവിതത്തിൽ ഓർമിക്കപ്പെടുന്നൊരു പിതാവ് വേഷവുമായി സിദ്ധാർഥ് മറഞ്ഞു പോകുന്നുണ്ട്.എടുത്തു പറയേണ്ടുന്ന രണ്ട് കഥാപാത്രങ്ങൾ കൂടിയുണ്ട്- തുളസി ഹരിദാസിന്റെ നയനയും ശ്രേയ രുക്മിണിയുടെ അഡ്വ. അനിലയും. രണ്ട് സ്ത്രീകളുടെ വ്യത്യസ്ത മുഖങ്ങളാണ് ഇവർ രണ്ടുപേരും അനാവരണം ചെയ്യുന്നത്. ഇരുവരും ഒരിടത്തു പോലും പാളിപ്പോകുന്നില്ലെന്ന് മാത്രമല്ല അവരുടെ കഥാപാത്രങ്ങൾ ആവശ്യപ്പെടുന്ന ദേഷ്യവും സങ്കടവും സ്‌നേഹവുമെല്ലാം അവർ പ്രേക്ഷകരിൽ നിന്നും പിടിച്ചു വാങ്ങുകയും ചെയ്യും.
കോടതി മുറിക്കകത്തെ വാദപ്രതിവാദങ്ങളിലെ ഏതാനും ആപ്തവാക്യ പ്രയോഗങ്ങൾ ഒഴിച്ചു നിർത്തിയാൽ ഒഴുക്കുള്ള തിരക്കഥയും അതിലേറെ ഒഴുക്കുള്ള സംഭാഷണങ്ങളുമാണ് സംവിധായകൻ എഴുതിയിരിക്കുന്നത്. സ്ത്രീപീഡനത്തിന്റെ പേരിൽ പരക്കെ പ്രയോഗിക്കാറുള്ള 498 എ എന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പും അതേ വകുപ്പിലെ ശിക്ഷാരീതികൾക്ക് വലിയ മാറ്റമൊന്നുമില്ലാത്ത ഇന്ത്യൻ ന്യായ സംഹിതയും പല തവണ സിനിമയിൽ എടുത്തു പറയുന്നുണ്ട്. അതോടൊപ്പം ആ നിയമം ഉപയോഗിച്ചതിലൂടെ ശിക്ഷിക്കപ്പെട്ട നിരപരാധികളുടെ കണക്കു കൂടി ഈ സിനിമ പറയുന്നുണ്ട്. സിനിമയിൽ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിലും അവ ആസ്വദിപ്പിക്കുന്നതിലും രസകരമായ ചില ഒളിപ്പിച്ചുവെക്കലുകൾ സംവിധായകൻ നടത്തിയിട്ടുണ്ട്. അസീസ് നെടുമങ്ങാടിന്റെ 'ദേശവാസി' അത്തരമൊരു കഥാപാത്രമാണ്.
അസീസ് ഇത്തരത്തിൽ 'ദേശവാസി'യെ അവതരിപ്പിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. 'ദേശവാസി'യും അയാളുടെ 'ദേശവാസി സോഡ'യും മികച്ചൊരു കാരിക്കേച്ചറാണ്. 'ദേശവാസി' എന്ന പേരൊഴികെ 'ദേശവാസി'കളുടെ 'മറ്റു പ്രത്യേകതകളൊന്നും' കഥാപാത്രത്തിന് അറിഞ്ഞു കൊടുത്തിട്ടില്ല. സ്ത്രീപീഡകരെ ന്യായീകരിക്കുക എന്നതിനപ്പുറം അത്തരം കേസുകളിലെ നിരപരാധികളുടേയും അവരുടെ കുടുംബങ്ങളുടേയും അവർക്കു ചുറ്റുമുള്ളവരുടേയും ഉള്ളുരുക്കങ്ങളെ ചേർത്തുവെച്ചാണ് ആഭ്യന്തര കുറ്റവാളി ചെയ്തിരിക്കുന്നത്.ആനന്ദ് മന്മഥന്റെ ആംബുലൻസ് ഡ്രൈവറും ആസിഫ് അലിക്കും അസീസിനുമൊപ്പം കിടപിടിക്കുന്നുണ്ട്.സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ വശം നായകനെ രക്ഷപ്പെടുത്താൻ കഥ ഏതുവിധേനയും കൊണ്ടുപോകാമെന്നിരിക്കെ അതിനുള്ള ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്നതാണ്.
സ്വാഭാവികവും എന്നാൽ അചിന്തനീയവും ആരും പ്രവചിക്കാത്തതുമായൊരു അന്ത്യത്തിലേക്ക് സിനിമ എത്തുകയാണ് ചെയ്യുന്നത്.'ശരിയല്ലിത് ജീവിതം' പോലുള്ള ടെലിവിഷൻ ഷോയിലൂടെ അരമണിക്കൂർ കൊണ്ട് കുടുംബ പ്രശ്‌നങ്ങൾ 'അവസാനിപ്പിക്കുന്ന' നാട്ടിലാണ് കുടുംബ കോടതിയിൽ വർഷങ്ങളോളം കേസുകൾ നീളുന്നതെന്ന് പറയേണ്ടി വരുമ്പോൾ നിയമത്തിനുമപ്പുറത്താണ് പലപ്പോഴും കാര്യങ്ങൾ കിടക്കുന്നതെന്ന് ആഭ്യന്തര കുറ്റവാളി പറയാതെ പറയുന്നു.നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ആഭ്യന്തര കുറ്റവാളി നിർമിച്ചിരിക്കുന്നത്. മസിലു പിടിക്കാതെ തിയേറ്ററിലിരുന്ന് സിനിമ കാണുന്നവർക്ക് ആവശ്യത്തിന് ചിരിക്കാനും സങ്കടപ്പെടാനും ആഹ്ലാദിക്കാനും ജീവിതത്തെ കുറിച്ച് ചിന്തിക്കാനുമെല്ലാമുള്ള വക ആഭ്യന്തര കുറ്റവാളി തരുന്നുണ്ട്.
Find out more: