വ്യോമാക്രമണ മുന്നറിയിപ്പ്; സംസ്ഥാനങ്ങളോട് മോക് ഡ്രിൽ നടത്താൻ കേന്ദ്രം! വിദ്യാർഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് അടിസ്ഥാന സിവിൽ പ്രതിരോധ സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകാനും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനും കേന്ദ്രത്തിൻ്റെ നിർദേശങ്ങളിൽ ഉൾപ്പെടുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ - പാകിസ്താൻ ബന്ധം വഷളാകുന്നതിനിടെ ആക്രമണ സാധ്യത മുന്നിൽകണ്ട് തയ്യാറെടുപ്പുകളുമായി കേന്ദ്രസർക്കാർ. ഈ മാസം ഏഴിന് സിവിൽ ഡിഫൻസ് മോക് ഡ്രിൽ സംഘടിപ്പിക്കാൻ വിവിധ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായി കൂടിക്കാഴ്ച നടത്തി.
അരമണിക്കൂറിലധികം നേരം കൂടിക്കാഴ്ച നീണ്ടു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി എയർ ചീഫ് മാർഷൽഅമർ പ്രീത് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ നൽകുമെന്ന പ്രധാനമന്ത്രി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പാകിസ്താൻ സൈന്യത്തിൻ്റെ വെടിവെപ്പ് തുടരുകയാണ്. തുടർച്ചയായ പ്രകോപനത്തെ തുടർന്ന് ഇന്ത്യ ശക്തമായ ഭാഷയിൽ പ്രതികരണം നടത്തി. കേന്ദ്രസർക്കാരിൻ്റെ നിർദേശങ്ങൾ
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കുക.
വിദ്യാർഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് അടിസ്ഥാന സിവിൽ ഡിഫൻസ് സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുക. ഒഴിപ്പിക്കൽ പദ്ധതികൾ പുതുക്കുകയും റിഹേഴ്സൽ നടത്തുകയും ചെയ്യുക.
നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനങ്ങളും നേരത്തെ മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കൽ.
വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ അടിയന്തര ബ്ലാക്ക്ഔട്ട് പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ നിർദേശം. ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് ഉണ്ടായ ഭീകരാക്രമണത്തിൽ 22 പൗരന്മാർക്ക് ജീവൻ നഷ്ടമായ സംഭവത്തിലാണ് ഇന്ത്യ കടുത്ത നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുന്നത്.
ഭീകരർക്ക് പാകിസ്താന്റെ സഹായം ലഭ്യമായെന്ന് വ്യക്തമായതോടെ ഇന്ത്യ നയതന്ത്ര തലത്തിൽ വിവിധ നടപടികൾ സ്വീകരിച്ചിരുന്നു. സിന്ധു നദീജല കരാർ റദ്ദാക്കൽ, പാക് പൗരന്മാരുടെ വിസ റദ്ദാക്കൽ, അട്ടാരി അതിർത്തി അടയ്ക്കൽ, ഇന്ത്യൻ വ്യോമമേഖല അടയ്ക്കൽ തുടങ്ങിയ നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. ആക്രമണത്തിൻ്റെ പിറ്റേദിവസം ചേർന്ന കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭാ യോഗമാണ് വിവിധ നടപടികൾ സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച വീണ്ടും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിസഭ യോഗം ചേർന്നിരുന്നു.
Find out more: