ശബരിമലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു! സന്നിധാനത്ത് രാത്രി തങ്ങാൻ അനുമതി നൽകിയതാണ് പ്രധാനം. പമ്പയിൽ കുളിക്കാനും ബലിതർപ്പണത്തിന് അനുമതിയും നൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് ഭക്തർക്ക് ആശ്വാസം നൽകുന്ന തീരുമാനം സർക്കാരിൽ നിന്നുമുണ്ടായത്. സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ കുറയുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ശബരിമലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പമ്പയിൽ നിന്ന് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറന്ന് നൽകും. ഇതിനൊപ്പം നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സന്നിധാനത്ത് രാത്രി തങ്ങുന്നതിനായി 500 മുറികൾ ഒരുക്കി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മുറികളിലെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാം. ശബരിമലയിൽ കൂടുതൽ ഇളവുകൾ വേണമെന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇളവുകൾ നൽകിയാൽ വരുമാനത്തിൽ വർധനയുണ്ടാകുമെന്നും ദേവസ്വം ബോർഡ് സർക്കാരിനെ അറിയിച്ചിരുന്നു. അതേസമയം, പമ്പയിൽ ഇറങ്ങുന്ന കാര്യത്തിൽ അതത് ദിവസങ്ങളിലെ ജലനിരപ്പ് കൂടി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ ആരോഗ്യ സേവനങ്ങൾ സംസ്ഥാന സർക്കാർ ഉറപ്പാക്കിയിരുന്നു.
പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങൾക്ക് പുറമെ തീർത്ഥാടകരെത്തുന്ന കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലും ആരോഗ്യ സേവനങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവിൽ പ്രതിദിനം പരമാവധി 45,000 പേർക്ക് മാത്രമേ ദർശനത്തിന് അനുമതിയുള്ളൂ. ഭക്തരുടെ എണ്ണത്തിൽ വർധനയുള്ള സാഹചര്യത്തിൽ ദർശനത്തിന് കൂടുതൽ പേർക്ക് അനുമതി നൽകണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആവശ്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ അടുത്തയാഴ്ച തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എരുമേലി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, റാന്നി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി,
പന്തളം വലിയ കോയിക്കൽ ക്ഷേത്രം ഇടത്താവളം, അടൂർ ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രം, കുമളി പ്രാഥമികാരോഗ്യ കേന്ദ്രം, ചെങ്ങന്നൂർ ജില്ലാ ആശുപത്രി, പത്തനംതിട്ട ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ സ്‌പെഷ്യൽ എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. പുലമായ ആംബുലൻസ് നെറ്റുവർക്കും മൊബൈൽ മെഡിക്കൽ യൂണിറ്റും സജ്ജമാണ്. 15 ബിഎൽഎസ് ആംബുലൻസ്, ഒരു എ.എൽ.എസ്. ആംബുലൻസ്, 2 മിനി ബസ് എന്നിവ അടിയന്തര ആവശ്യങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്.
Find out more: