അനിയത്തിയുടെ മരണാനന്തര ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് സിമ്രൻ! സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങൾ ലഭിയ്ക്കുമ്പോഴും, വിശേഷങ്ങൾ പങ്കുവച്ച് അഭിമുഖങ്ങളിൽ തിരക്കിലാണ് നടി. അങ്ങനെ ഒരു അഭിമുഖത്തിലാണ് സഹോദരി മോണൽ നേവലിനെ കുറിച്ച് നടി വൈകാരികമായി സംസാരിച്ചത്. അവളുടെ മരണാനന്തര ചടങ്ങുകളിലൊന്നും തന്നെ ഞാൻ പങ്കെടുത്തില്ല, എനിക്കതിന് സാധിക്കുമായിരുന്നില്ല എന്ന് സിമ്രൻ പറയുന്നു. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് സഹോദരിയിലേക്ക് സിമ്രൻ എത്തിയത്. താനും ദീപക്കും ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നുവെങ്കിലും, അത് വിവാഹത്തിലേക്ക് എത്തിയത് മോണലിന്റെ മരണത്തിന് ശേഷമാണ്. ഞങ്ങൾ മൂന്ന് പേരും നല്ല സുഹൃത്തുക്കളായിരുന്നു. പെട്ടന്നാണ് അവൾ ഞങ്ങളെ വിട്ടു പോയത്. ആ ഷോക്ക് എനിക്ക് താങ്ങാൻ കഴിയുമായിരുന്നില്ല. അവളുടെ മരണാനന്തര ചടങ്ങുകളിൽ പോലും ഞാൻ പങ്കെടുത്തില്ല, ജീവനില്ലാതെ അവളെ കാണാൻ എനിക്ക് കഴിയില്ല.
ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിലൂടെ സിമ്രൻ വീണ്ടും പഴയ സിമ്രനായി തിരിച്ചെത്തിയിരിക്കുകയാണ്. ചേച്ചിയുടെ അഭിനയ പാരമ്പര്യം പിൻതുടർന്ന് അഭിനയ ലോകത്തേക്ക് എത്തിയതാണ് മോണൽ നേവലും. കന്നട സിനിമകളിൽ തുടങ്ങി, നിരവധി തമിഴ് സിനിമകളിൽ അഭിനയിച്ചു. തെലുങ്കിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ചു. 2002 ൽ ആണ് മോണൽ ചെന്നൈയിലെ തന്റെ അപ്പാർട്മെന്റിൽ തൂങ്ങിമരിച്ചത്. പ്രമുഖ ഡാൻസ് കൊറിയോഗ്രാഫറുമായുള്ള പ്രണയ പരാജയമാണ് മോണലിന്റെ ആത്മഹത്യയ്ക്ക് കാരണം എന്ന് നേരത്തെ ഒരു അഭിമുഖത്തിൽ സിമ്രൻ ആരോപിച്ചിരുന്നു.ആ സംഭവത്തിന് ശേഷം അഭിനയം തന്നെ നിർത്താം എന്ന് ചിന്തിച്ചിരുന്നു. ദീപകുമായുള്ള സൗഹൃദമായിരുന്നു ആ സമയത്തെ ആശ്വാസം. അവളെ സംബന്ധിച്ച വിഷയം ഞങ്ങളെ രണ്ടുപേരെയും അടുപ്പിച്ചു.
സിനിമ ഉപേക്ഷിച്ച് വിവാഹ ജീവിതത്തിലേക്ക് കടക്കാനായിരുന്നു എന്റെ തീരുമാനം. അഭിനയത്തിലേക്ക് തിരിച്ചുവരാൻ പ്രചോദനം ആയതും ദീപക് ആണെന്ന് സിമ്രൻ പറയുന്നു.ഒരുപാട് പേർ അതിനെ തെറ്റായി കണ്ടു, അനിയത്തിയുടെ മരണാനന്തര ചടങ്ങിന് പോലും പോകാത്തവളെന്ന്. എനിക്ക് എങ്ങനെ സാധിക്കും. അതെന്റെ പേഴ്സണൽ ഫീലിങ്സ് ആണ്, ആ അവസ്ഥയിൽ കടന്ന് പോയവർക്ക് അന്ന് ഞാൻ അനുഭവിച്ചത് മനസ്സിലാക്കാൻ സാധിക്കും. അവളുടെ ഫോട്ടോഗ്രാഫ്സിനൊപ്പം, അവളെ മോർച്ചറിയിൽ നിന്ന് എടുക്കുന്നു എന്നൊക്കെയുള്ള വാർത്തയൊന്നും എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. ഞങ്ങളുടെ പാരന്റ്സ് വന്ന് അവളുടെ മൃതദേഹം ബോംബെയിലേക്ക് കൊണ്ടുപോയി, അവിടെയായിരുന്നു മരണാനന്തര ചടങ്ങ്.
Find out more: