
ഹൈദരാബാദിലെ ദിശ കേസ് പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തെ ഒരു രീതിയിലും അംഗീകരിക്കാനാവില്ല എന്ന് എംഎല്‍എ വി ടി ബല്‍റാം. കൊല്ലപ്പെട്ട ആ ക്രിമിനലുകൾ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം.
എന്നാൽ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും നീതിപീഠമാണ്. അദ്ദേഹം പറഞ്ഞു.ഈ വാർത്ത കേട്ട് ആവേശഭരിതരായി കമന്റിടുന്ന ആൾക്കൂട്ടം ഒരു ജനാധിപത്യമെന്ന നിലയിൽ ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നുണ്ടെന്നും, ഈ ആൾക്കൂട്ടം അർഹിക്കുന്നത് ഒരു പോലീസ് സ്റ്റേറ്റാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
പലർക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞു കൊണ്ടുതന്നെ പറയട്ടെ എന്ന് സൂചിപ്പിച്ചു കൊണ്ടാണ് എംഎൽഎ തന്റെ ഫേസ്ബുക് പോസ്റ്റ് തുടങ്ങി വച്ചത്. ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല, നീതിപീഠമാണ്. അതിൽ ഡിലേ ഉണ്ടായേക്കാം, ശക്തമായ തെളിവുകൾ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയം. സിസ്റ്റത്തിന്റെ പോരായ്മകൾക്കുള്ള പരിഹാരം കാണേണ്ടത് കയ്യിൽക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ല.
ഇപ്പോൾ നടന്നത് പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടൽ നാടകമാണെന്നത് സ്വാഭാവികമായും സംശയിക്കാമെന്നും, കാരണം അതാണ് ഇന്ത്യൻ പോലീസ്. പലരും കരുതുന്നത് പോലെ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ട ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കയ്യിൽ കിട്ടിയ നാല് പ്രതികളേയും ഒറ്റയടിക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാർത്ഥത്തിൽ ഇല്ലാതാവുന്നത്.
മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്നാണ് വി ടി ബൽറാം ഫേസ്ബുക് പോസ്റ്റിൽ വിശദീകരിച്ചത്. അതേസമയം പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കമാല്‍ പാഷയും രംഗത്തെത്തിയിരുന്നു.
പൊലീസ് നടപടി കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുമെന്ന് കമാല്‍ പാഷ പറഞ്ഞു. വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും, ആ സംഭവത്തിലെ കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് താൻ ഗ്രഹിച്ചതെന്നും അത് വധശിക്ഷയാണെന്നും, അദ്ദേഹം പറഞ്ഞു.
ആളുകളുടെ മനസാക്ഷിയ്ക്ക് സംതൃപ്തിയുണ്ടാകുമെങ്കിലും ഇത് നിയമവാഴ്ചയ്ക്ക് പരാജയമാണ്. വിചാരണ വഴി മാത്രം തെളിയിക്കേണ്ട കുറ്റമാണ്. അതുവരെ അവര്‍ കുറ്റാരോപിതര്‍ മാത്രമാണ്. പൊലീസ് ഭാഷ്യം വിശ്വസിക്കാവുന്നതല്ല.' എന്നും കമാല്‍ പാഷ കൂട്ടിച്ചേർത്തു.