കോൺഗ്രസ് സ്ഥാനാ‍ർഥിയെ നാളെ പ്രഖ്യാപിക്കും! എം ലിജു, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ, ജെയ്സൺ ജോസഫ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. ഈ പട്ടിക കെ സുധാകരൻ ഹൈക്കമാൻഡിനു കൈമാറി. തിങ്കളാഴ്ചയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഈ സാഹചര്യത്തിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് നാളെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യസഭയിലേയ്ക്കുള്ള സ്ഥാനാർഥിയെ കോൺഗ്രസ് ശനിയാഴ്ച പ്രഖ്യാപിക്കും. കെപിസിസി നേതൃത്വവും ഇരുഗ്രൂപ്പുകളും മുന്നോട്ടു വെച്ച പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.






  എം ലിജു രാജ്യസഭയിലെത്തണമെന്നായിരുന്നു കെപിസിസി നേതൃത്വത്തിൻ്റെ നിലപാട്. എന്നാൽ സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ പാർട്ടിയ്ക്കുള്ളിൽ സമവായമാകാതെ വന്നതോടെയാണ് പട്ടിക ഹൈക്കമാൻഡിനു സമർപ്പിച്ചത്. ഇതിനിടയിൽ എം ലിജുവിനു വേണ്ടി കെ സുധാകരൻ ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തിയതും വിവാദത്തിലായി. പത്തിലധികം പേരുകൾ രാജ്യസഭയിലേയ്ക്ക് ഉയർന്നു കേട്ടതിനു പിന്നാലെയാണ് കെപിസിസി അന്തിമ പട്ടിക തയ്യാറാക്കിയത്. കൂടാതെ കെ സി വേണുഗോപാലിൻ്റെ നോമിനിയായി ജോൺസൺ എബ്രഹാം, എ ഗ്രൂപ്പ് മുന്നോട്ടു വെച്ച ജെയ്സൺ ജോസഫ്, സോണി സെബാസ്റ്റ്യൻ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ടായിരുന്നു. ഇതിനു പുറമെ ജ്യോതി വിജയകുമാർ, ഷമ മുഹമ്ദ് എന്നിവരുടെ പേരുകളും ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു.





  എം ലിജുവിനു പുറമെ കെ സുധാകരൻ നിർദേശിച്ച ജെ ജയന്തിൻ്റെ പേരും പട്ടികയിലുണ്ടായിരുന്നു. കൂടാതെ വിഎസ് ജോയ്, ജെബി മേത്തർ എന്നിവരുടെ പേരുകളാണ് വി ഡി സതീശൻ മുന്നോട്ടു വെച്ചത്. രാജ്യസഭാ സീറ്റുകളിലേയ്ക്ക് എൽഡിഎഫ് സ്ഥാനാർഥികളായ എ എ റഹീമും പി സന്തോഷ് കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെയും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ്റെയും സാന്നിധ്യത്തിലാണ് നിയമസഭാ സെക്രട്ടറിയുടെ ചേംബറിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. എൽഡിഎഫിനുള്ള രണ്ട് സീറ്റുകളിൽ ഓരോന്നിൽ വീതം മത്സരിക്കാൻ സിപിഎമ്മും സിപിഐയും തീരുമാനിക്കുകയായിരുന്നു. 





  സിപിഎം സംസ്ഥാന സമിതിയംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയുമാണ് എ എ റഹീം. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ പി സന്തോഷ് കുമാർ കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയാണ്. സ്ഥാനാർഥിത്വം സംബന്ധിച്ച് വിവിധ മാനദണ്ഡങ്ങൾ ഹൈക്കമാൻഡ് നിർദേശിച്ചെങ്കിലും കെപിസിസിയ്ക്ക് സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇതിനോടകം തന്നെ എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുക കൂടി ചെയ്തതോടെ പാർട്ടിയ്ക്കുള്ളിൽ തന്നെ അമർഷമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സാധ്യതാ പട്ടികയിലെ നിരവധി പേരുകൾ വെട്ടി അന്തിമ പട്ടിക ഹൈക്കമാൻഡിനു സമർപ്പിച്ചത്.

Find out more: