ആണും പെണ്ണും ഒരുമിച്ചിരുന്നാൽ എന്താണ് കുഴപ്പം? ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ സമസ്തയുടെ പിന്തുണയോടെ ലീഗ് നിലപാട് കടുപ്പിച്ചതോടെ കോൺഗ്രസ് ആശയക്കുഴപ്പത്തിൽ. ലിംഗസമത്വത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും യൂണിഫോം അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കിയത്. ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെയും സ്കൂളുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നതിനെതിരെയും ലീഗ് വിവാദപരാമർശങ്ങൾ തുടർച്ചയായി നടത്തുന്നതിനിടെയാണ് വിഡി സതീശൻ്റെ ഭാഗിക പിന്തുണ. ലിംഗഭേദമില്ലാതെ കുട്ടികൾക്ക് രണ്ട് തരത്തിലുള്ള യൂണിഫോമിൽ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാവുന്ന സാഹചര്യമാണ് അന്താരാഷ്ട്രതലത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്നതുകൊണ്ട് വിഭാവനം ചെയ്യുന്നത്.
എന്നാൽ കേരളത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ സ്കൂളുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരു പോലെ പാൻ്റ്സും ഷർട്ടും ധരിക്കുന്നതാണ് കണ്ടുവരുന്ന രീതി. പാവാടയെക്കാളും ചുരിദാറിനെക്കാളും സൗകര്യപ്രദമായ വേഷം ഇതാണെന്ന് കുട്ടികളും പറയുന്നു. എന്നാൽ താത്പര്യമുള്ള വിദ്യാർഥികൾക്ക് മാത്രം പാൻ്റ്സും ഷർട്ടും ധരിച്ചാൽ മതിയെന്നാണ് പുതിയ രീതി നടപ്പാക്കിയ സ്കൂളുകളിൽ നൽകുന്ന നിർദേശമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ അധ്യയന വർഷം മുതലാണ് സംസ്ഥാനത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം പല സ്കൂളുകളിലും നിലവിൽ വന്നു തുടങ്ങിയത്. ഇതുവരെ സിപിഎമ്മിനെ പിന്തുണച്ചിരുന്ന സമസ്ത യൂണിഫോം വിവാദത്തിൽ ഒപ്പം ചേർന്നത് ലീഗിന് കരുത്തായിട്ടുണ്ട്. മുസ്ലീം കോർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കാനാണ് ലീഗ് പദ്ധതിയിടുന്നത്. പിഎംഎ സലാം അടക്കമുള്ള നേതാക്കൾ നടത്തിയ വിവാദപരാമർശങ്ങൾ പാർട്ടിയെ ദോഷകരമായി ബാധിച്ചിട്ടില്ല എന്ന വിലയിരുത്തലാണ് പാർട്ടിയ്ക്കുള്ളത്.
ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ സമുദായത്തിനുള്ളിൽ വലിയ എതിർപ്പുണ്ടെന്നും ഇത് മുതലെടുക്കാൻ സാധിക്കണമെന്നും ലീഗ് കണക്കുകൂട്ടുന്നു. പുരോഗമന മുഖമുള്ള എം കെ മുനീർ അടക്കമുള്ള നേതാക്കളും ഈ വിഷയത്തിൽ യാഥാസ്ഥിതിക നിലപാടുകൾ സ്വീകരിക്കുന്നതും മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തൽ. ഇന്നലെ മുസ്ലീം ലീഗ് നേതാക്കളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ അര മണിക്കൂറോളം നീണ്ട ചർച്ച നടത്തിയപ്പോൾ പ്രധാന വിഷയം യൂണിഫോമായിരുന്നു. എന്നാൽ ലീഗ് നിലപാടിനെ പൂർണമായി പിന്തുണയ്ക്കാൻ സതീശൻ തയ്യാറായില്ല. കോൺഗ്രസിൻ്റെ പ്രഖ്യാപിത നിലപാട് ലിംഗനീതി നടപ്പിൽ വരുത്തണമെന്ന് ആയിരുന്നെന്നും എന്നാൽ സ്ത്രീകളിൽ ഒന്നും അടിച്ചേൽപ്പിക്കരുതെന്നും സതീശൻ വ്യക്തമാക്കി. എല്ലാവരുമായും ചർച്ച ചെയ്ത് സർക്കാർ വിഷയത്തിൽ തീരുമാനമെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. മുൻപ് കോഴിക്കോട് നടത്തിയ ഒരു സെമിനാറിൽ മുനീർ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.
ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ ഇടയാകുമെന്നും ഈ ആശയം ദുരുപയോഗം ചെയ്യപ്പെടുമെന്നുമായിരുന്നു മുനീറിൻ്റെ വിവാദപരാമർശം. ഇതു പറഞ്ഞതു കൊണ്ട് തന്നെ ഇസ്ലാമിസ്റ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ വാദിച്ചു. ജെൻഡർ ന്യൂട്രൽ യൂണിഫോം വന്നാൽ പോക്സോ നിഷ്പ്രഭമാകുമെന്ന് കാണിച്ച് മുനീർ നൽകിയ വിശദീകരണവും വിവാദമായി.വിഷയത്തിൽ ലീഗിനെതിരെ കടുത്ത നിലപാടാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സ്വീകരിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരുന്നാൽ എന്താണ് കുഴപ്പം എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ സർക്കാർ ഒരു ഉത്തരവ് ഇറക്കിയിട്ടില്ലെങ്കിലും അങ്ങനെ ഒരുമിച്ചിരുന്നാൽ എന്താണ് കുഴപ്പമെന്നും മന്ത്രി ചോദിച്ചു. മുൻമന്ത്രി എം കെ മുനീർ അടക്കമുള്ളവർ അവരുടെ മാനസികാവസ്ഥയാണ് തുറന്നു കാണിക്കുന്നതെന്നും ഇത് ലീഗിൻ്റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Find out more: