മുഖ്യമന്ത്രി പിണറായി വിജയൻ ധാർഷ്ട്യത്തിൽ നിന്നും പിന്മാറുന്നത് വരെ സമരം; വി ഡി സതീശൻ! 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന സെഷൻസ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ മർദ്ദനമേറ്റ എംഎൽഎമാരുടെ പരാതിയിൽ ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കുന്ന കേസുകളാണ് എടുത്തിരിക്കുന്നത്. കെ കെ രമ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയസഭയിലെ സംഭവങ്ങളിൽ വാദി പ്രതിയായ സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപം നടത്തിയെന്നതുൾപ്പെടെ ജാമ്യമില്ലാത്ത കേസുകളെടുത്തു. പ്രശ്‌നങ്ങൾ തീർക്കാനല്ല സർവകക്ഷി യോഗം വിളിച്ചത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുന്ന റൂൾ 50 ൽ ഒരു ഒത്തുതീർപ്പിനുമില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
മാറിമാറി വന്ന പ്രതിപക്ഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടലും അതുമായി ബന്ധപ്പെട്ട ചർച്ചയുമെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.ഇന്നലെ വെളുപ്പിനെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസുകളെടുത്ത ശേഷം രാവിലെ എട്ടു മണിക്ക് സർവകക്ഷി യോഗം വിളിച്ചതിന് പിന്നിലെ കാപട്യം എല്ലാവർക്കും ബോധ്യമായി. കാലങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശം സർക്കാരിന് മുന്നിൽ പണയപ്പെടുത്തിയാൽ ജനം പ്രതിപക്ഷത്തെ വിചാരണ ചെയ്യും. ഭൂരിപക്ഷത്തിന്റെ ധാർഷ്ട്യത്തിൽ ഞങ്ങൾ പറയുന്നത് കേൾക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ പ്രതിപക്ഷം അതിന് തയാറല്ല. രാവിലെ എഴുന്നേൽക്കുമ്പോൾ മുഖ്യമന്ത്രിക്ക് ദയവുണ്ടായാൽ റൂൾ 50 ന് അനുമതി നൽകാമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രതിപക്ഷത്തിന് മാത്രം കിട്ടുന്ന അവസരമല്ല റൂൾ 50 നോട്ടീസ്. അടിയന്തര പ്രമേയ ചർച്ചകളിലെ മറുപടികളിലൂടെയാണ് കേരളത്തിലെ പല മന്ത്രിമാരും പേരെടുത്തിട്ടുള്ളത്. കേൾക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പ്രതിപക്ഷം പറയുന്നു എന്നതിന്റെ പേരിൽ റൂൾ 50 നിഷേധിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പരിശോധിച്ച ശേഷം വേണമെങ്കിൽ അനുമതി നൽകുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് വേണ്ടി കാത്ത് നിൽക്കുന്നവരല്ല കേരളത്തിലെ പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു."ചോദ്യങ്ങൾ ചോദിക്കാതിരിക്കാനും വിമർശനങ്ങൾ കേൾക്കാതിരിക്കാനുമാണ് പ്രതിപക്ഷ അവകാശങ്ങൾ ലംഘിക്കുന്നത്. എത്ര ഒഴിഞ്ഞു മാറിയാലും മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. സർക്കാറിന്റെ ഒരു പരിപാടികളോട് സഹകരിക്കില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷം ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. ധാർഷ്ട്യത്തിൽനിന്നു മുഖ്യമന്ത്രി പിൻമാറുന്നത് വരെ സമരവുമായി മുന്നോട്ട് പോകും. സമരം നിയമസഭയ്ക്ക് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിനെ കുറിച്ചാണ് പ്രതിപക്ഷം ആലോചിക്കുന്നത്".
"ഡെപ്യൂട്ടി ചീഫ് മാർഷൽ സിപിഎം ഗുണ്ടയെ പോലെയാണ് പെരുമാറിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ അയാളെ തല്ലിപ്പരിക്കേൽപ്പിച്ചെന്നാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. തിരുവഞ്ചൂരിനെ തള്ളി മാറ്റിക്കൊണ്ട് പ്രകോപനമുണ്ടാക്കിയത് ഡെപ്യൂട്ടി ചീഫ് മാർഷലാണ്. എന്നിട്ടാണ് അയാളെക്കൊണ്ട് കള്ളപ്പരാതി കൊടുപ്പിച്ചത്. എംഎൽഎമാർക്ക് നീതി കിട്ടാത്ത നാട്ടിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?. നാട്ടിൽ പോലീസ് ഭരണം നടക്കുന്നത് എങ്ങനെയെന്നതിന് ഉദാഹരമാണിത്"- അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വീഡിയോ എടുത്തത് ചട്ടവിരുദ്ധമാണെന്നാണ് സ്പീക്കർ പറഞ്ഞത്. ഞങ്ങളുടെ കൂടി ചെലവിൽ പ്രവർത്തിക്കുന്ന സഭാ ടിവി പ്രതിപക്ഷ പ്രതിഷേധം കാണിക്കുന്നില്ലെങ്കിൽ അതിന്റെ വീഡിയോ ഇനിയും പുറത്ത് വിടേണ്ടിവരും. ഒരു സഭാ ടിവിക്കും മൂടിവെക്കാൻ കഴിയുന്നതല്ല കേരളത്തിലെ പ്രതിപക്ഷത്തിന്റെ ശബ്ദമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
Find out more: