
ഏകദേശം 7,25,000 ഇന്ത്യൻ പൗരന്മാർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് പ്യൂ റിസർച്ച് സെൻററിൻറെ കണക്കുകൾ പറയുന്നു. മെക്സിക്കോ, എൽ സാൽവഡോർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ കഴിഞ്ഞാൽ യുഎസിൽ അനധികൃത കുടിയേറ്റക്കാരായി താമസിക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ വിഭാഗമാണ് ഇന്ത്യക്കാർ.
രണ്ടാം തവണ അധികാരമേറ്റതോടെ കുടിയേറ്റത്തിനെതിരെ കർശന നടപടികൾ തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മനുഷ്യരെയാണ് നാടുകടത്തിയത്. ഇതുവരെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുകയായിരുന്നെങ്കിൽ പുതുതായി സ്ഥാപിച്ച ജയിലുകളിലേക്കാണ് ഇപ്പോൾ പിടികൂടുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ പാർലമെൻ്റിൽ വിദേശകാര്യ മന്ത്രാലയം നേരത്തെ നൽകിയ കണക്കുകൾ പ്രകാരം 2017 മുതൽ 2021 വരെ ട്രംപിൻ്റെ ആദ്യ ഭരണ കാലയളവിൽ 6,135 ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയിരുന്നു. ഏറ്റവും കൂടുതൽ നാടുകടത്തൽ നടന്നത് 2019ലാണ്. അന്ന് 2,042 ഇന്ത്യൻ പൗരന്മാരെ തിരിച്ചയച്ചു. 2017 - 1024, 2018 - 1180, 2020 - 1889 എന്നിങ്ങനെയാണ് മറ്റ് വർഷങ്ങളിലെ നാടുകടത്തൽ കണക്കുകൾ.എന്നാൽ ജോ ബൈഡൻ പ്രസിഡൻ്റെയ ശേഷം നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 3,000 ആയി കുറഞ്ഞിരുന്നു. ട്രംപിന്റെ ഭരണത്തിൻ്റെ ആദ്യ കാലത്ത് അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചിരുന്നത്. റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച് ട്രംപ് ഭരണത്തിൻ്റെ ആദ്യ വർഷത്തിൽ 37,660 കുടിയേറ്റക്കാരെ യുഎസ് നാടുകടത്തിയിരുന്നുജനുവരി 20 മുതൽ ജൂലൈ 15 വരെയുള്ള കാലയളവിലെ കണക്കാണിത്. നിയമ വിരുദ്ധ താമസക്കാരെന്ന് അറിയിച്ച് യുഎസിൽ നിന്നും സൈനിക വിമാനത്തിൽ കൈയിലും കാലിലും വിലങ്ങണിയിച്ച് ഇന്ത്യക്കാരെ തിരിച്ചയച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.