ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 വരെ ആരും പുറത്തിറങ്ങരുത്: ജനതാ കര്‍ഫ്യൂവുമായി പ്രധാന മന്ത്രി മന്ത്രി.കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊവിഡ് 19 വൈറസ് ബാധയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി മുന്നോട്ട് വച്ച നിര്‍ദ്ദേശമാണ് ജനതാ കര്‍ഫ്യു. ഈ സമയത്ത് രാജ്യത്ത് ആരും പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
റോഡുകളിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ ആളുകള്‍ ഇറങ്ങുന്നത് കുറയ്ക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. മാര്‍ച്ച് 22 ഞായറാഴ്ച രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെയാണ് കര്‍ഫ്യു.
സ്വന്തം ആരോഗ്യം സംരക്ഷിക്കുവാനും മറ്റുള്ളവരിലേക്ക് പകര്‍ത്താതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം പ്രധാനമന്ത്രി മുന്നോട്ട് വച്ചിരിക്കുന്നത്. ഇതില്‍ എല്ലാവരും പങ്കെടുക്കണമെന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇതില്‍ അവശ്യ സർവീസുകളായ പൊലീസ്, ആരോഗ്യ സംഘങ്ങള്‍, മാധ്യമങ്ങള്‍, അഗ്നിശമന സേന എന്നിവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്.കൊറോണയെ ആരും ലാഘവ ബുദ്ധിയോടെ സമീപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സ്വയം ശ്രദ്ധിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യം കൂടി ശ്രദ്ധിക്കണം. കൊറോണയില്‍ നിന്നും രക്ഷപെടാന്‍ പൗരന്മാരുടെ കുറച്ച് ദിവസങ്ങള്‍ രാജ്യത്തിന് വേണ്ടി നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
65 വയസ്സില്‍ അധികം പ്രായമുള്ള ആളുകള്‍ സ്വന്തം വീട്ടില്‍ തന്നെ തങ്ങണം. ആള്‍ക്കൂട്ടങ്ങള്‍ പൂർണമായും ഒഴിവാക്കണം കൊറോണ വൈറസ് നിന്ന് രക്ഷപ്പെടാനുള്ള മരുന്നോ വാക്സിനോ ലോകത്ത് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസക്കാലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ നിർദ്ദേശിക്കുന്ന ഇക്കാര്യങ്ങളിൽ ആരും അലസത കാണിക്കുവാന്‍ പാടില്ല. ഒരു പൗരന്‍ പോലും ലാഘവത്തോടെ കൊവിഡ് ഭീതിയെ കാണരുത്. ലോകം ആകെ പ്രതിസന്ധിയിലായ സന്ദർഭമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു