ഇരിങ്ങാലക്കുടയിൽ നിന്ന് തിരൂരിലെത്തുന്ന ഒരു റെയിൽവേ ലൈനിന് ശ്രമിക്കും എന്ന് സുരേഷ് ഗോപി! പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടുന്നതിന്റെ ഉദ്ഘാടനം പാലക്കാട് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂരിൽ നിന്ന് പൊന്നാനിയിലൂടെ കുറ്റിപ്പുറം വരെ റെയിൽപ്പാത വേണമെന്ന ആവശ്യത്തിന് ബദലായി മറ്റൊരു നിർദ്ദേശം മുമ്പോട്ടു വെച്ച് കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ഇതേ പാതയിൽ ഒരു രൂപമാറ്റം വരുത്തി ഇരിങ്ങാലക്കുടയിൽ നിന്ന് പുതിയ റെയിൽപ്പാത തുടങ്ങണമെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഗുരുവായൂർ-കുറ്റിപ്പുറം പാത ഇപ്പോൾ ചർച്ചകളിൽ നിന്ന് മാറി നിൽക്കുന്നതിനിടയിലാണ് മന്ത്രി സുരേഷ് ഗോപി പുതിയ ആലോചനയുമായി എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ പാതയുടെ നിർമ്മാണം പരിഗണിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കഴിഞ്ഞ വർഷം കത്തയച്ചിരുന്നു.
1993ൽ അന്നത്തെ റെയിൽ മന്ത്രിയായിരുന്ന സുരേഷ് കൽമാഡിയാണ് ഈ പാതക്ക് തറക്കല്ലിട്ടത്. തറക്കല്ലല്ലാതെ മറ്റൊന്നും അവിടെ നടക്കുകയുണ്ടായില്ല. ഭാരതപ്പുഴയിൽ പാലം നിർമ്മിച്ച് കൂടല്ലൂർ, കുമരനല്ലൂർ, ചാലിശ്ശേരി, പഴഞ്ഞി, കാട്ടകമ്പാൽവഴി ഗുരുവായൂരിലേക്കുള്ള പാതയുടെ രൂപരേഖയാണ് തയ്യാറാക്കിയിരുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി തനിക്കൊരു കൂടിക്കാഴ്ചയുണ്ടെന്നും അതിൽ ഇരിങ്ങാലക്കുട-തിരൂർ റെയിൽപ്പാതയുടെ കാര്യം ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ ലൈൻ വന്നതുപോലെയുള്ള ഒരു ലൈൻ വരണമെന്നാണ് ആഗ്രഹം.പാലരുവി എക്സ്പ്രസ്സിൽ തിരക്ക് കൂടുതലാണെന്ന് തനിക്കറിയാമെന്നും, ഇപ്പോൾ തൂത്തുക്കുടിയിലേക്ക് നീട്ടിയ സാഹചര്യത്തിൽ ആളുകളുടെ എണ്ണം ഇനിയും കൂടും എന്നതിനാൽ റെയിൽവേ ഈ പ്രശ്നം പരിഗണിക്കാതിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പെട്രോളിയം - ടൂറിസം മന്ത്രി എന്ന നിലയിലേ തനിക്ക് സംസാരിക്കാൻ കഴിയൂ എന്നും, ജനങ്ങളുടെ ആവശ്യം താൻ ആവർത്തിക്കുക മാത്രമാണെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
ഈ അധികച്ചെലവ് ഒഴിവാക്കാനാണ് തീരദേശപാതക്കും കനോലിക്കനാലിനും സമാന്തരമായി കൂട്ടായി, പൊന്നാനി വഴി ഗുരുവായൂരിലേക്ക് അലൈൻമെന്റിന് ശ്രമിച്ചത്. ഇത് ജനങ്ങളുടെ എതിർപ്പ് മൂലം നിർത്തി വെക്കേണ്ടി വന്നു. ഒന്നാം യൂപിഎ സർക്കാർ കാലത്ത് പാത തിരുനാവായയിൽ നിന്ന് തുടങ്ങാനുള്ള നടപടികളും മാപ്പിംഗും ആരംഭിച്ചിരുന്നു. തിരുനാവായയിൽ നിന്ന് ബന്തർക്കടവ്, തവനൂർ, പൊന്നാനി, മാറഞ്ചേരി, വടക്കേക്കാട്, കുന്നംകുളം വഴി ഗുരുവായൂരിലേക്ക് പാത പണിയുക എന്നതായിരുന്നു ഉദ്ദേശ്യം.
ഇതും ജനരോഷത്തെ തുടർന്ന് നടപ്പായില്ല. പിന്നീട് തിരുനാവായ, തവനൂർ വഴി പൊന്നാനിയിലെത്തി അവിടെനിന്ന് കനോലി കനാലിന്റെ ഓരത്തുകൂടി ഗുരുവായൂരിലേക്ക് പാത നിർമ്മിക്കാനുള്ള പദ്ധതി തുടങ്ങി. ഇതും എവിടെയും എത്തിയില്ല. ഗുരുവായൂർ-താനൂർ പാത എന്ന ഒരു പദ്ധതിയും ഇടക്കാലത്ത് ഉയർന്നു വന്നിരുന്നു. കുറ്റിപ്പുറത്തുനിന്ന് ഭാരതപ്പുഴയ്ക്ക് കുറുകെ ഒരു കിലോമീറ്ററിലധികം പാലം നിർമ്മിച്ചാലേ ഗുരുവായൂർ - കുറ്റിപ്പുറം പാത യാഥാർത്ഥ്യമാകൂ.ഗരീബ് രഥ് ഓണക്കാലത്ത് ഓട്ടം അവസാനിപ്പിക്കരുതെന്ന് താൻ റെയിൽവേ ഉദ്യോഗസ്ഥരോട് സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അവർ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Find out more: