മരട് ഫ്ളാറ്റുകൾ പൊളിച്ചതോടെ കേരളത്തിൽ അനധികൃതനിർമാണം നടത്താൻ ഇനി മടിക്കുമെന്ന് സുപ്രീംകോടതി.
ഫ്ളാറ്റുകൾ പൊളിച്ച വിവരം സംസ്ഥാന സർക്കാർ ധരിപ്പിച്ചപ്പോഴാണ് തിങ്കളാഴ്ച ജസ്റ്റിസ് അരുൺ മിശ്രയുടെ പ്രതികരണം.
നിയമം നടപ്പാക്കിയെങ്കിലും ഫ്ളാറ്റ് പൊളിച്ചതിൽ വേദനയുണ്ടെന്ന് അഭിഭാഷകർ പറഞ്ഞപ്പോൾ, അതു ശരിയാണെങ്കിലും പൊളിക്കാതെ പറ്റില്ലായിരുന്നുവെന്നാണ് ജസ്റ്റിസ് മിശ്രയുടെ മറുപടി .
അനധികൃത നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി നിർദേശിക്കണമെന്ന വാദമുയർന്നപ്പോൾ, കാത്തിരിക്കൂ എന്നായിരുന്നു കോടതിയുടെ പ്രതികരണം. കേസ് ഫെബ്രുവരി പത്തിന് വീണ്ടും പരിഗണിക്കും.
ഫ്ളാറ്റുകൾ പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ ജസ്റ്റിസ് മിശ്ര കണ്ടുവെന്ന് വ്യക്തമാക്കുംവിധമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ. ഉത്തരവ് നടപ്പാക്കിയോ എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചതേയില്ല. മറിച്ച്, ഫ്ളാറ്റുകൾ പൊളിച്ചപ്പോൾ കുറച്ച് അവശിഷ്ടങ്ങൾ കായലിലേക്ക് വീണത് നീക്കംചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു.