777 ചാർളി' കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ! കന്നഡ സൂപ്പർതാരം രക്ഷിത് ഷെട്ടിയെ നായകനാക്കി മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്ത ചിത്രം മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിൻറെ കഥയാണ് പറയുന്നത്. പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രം ഹൃദയസ്പർശിയാണ്. ഇപ്പോഴിതാ ചാർളി കണ്ട് പൊട്ടിക്കരയുന്ന കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ 'ചാർളി' എന്ന നായകുട്ടിയെ കണ്ടപ്പോൾ തൻറെ മരണപ്പെട്ടുപോയ വളർത്തുനായയെ ഓർമ്മ വന്നതാണ് സങ്കടത്തിന് പിന്നിലെ പ്രധാനം കാരണം എന്നദ്ദേഹം വെളിപ്പെടുത്തി.
മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘777 ചാർളി’. "നായകളെക്കുറിച്ചുള്ള സിനിമകൾ മുമ്പും ഉണ്ടായിട്ടുണ്ട്, എന്നാൽ ഈ സിനിമക്ക് വികാരങ്ങളുമായും മൃഗങ്ങളുമായും ബന്ധമുണ്ട്. നായ അതിൻറെ വികാരങ്ങൾ കണ്ണുകളിലൂടെ പ്രകടിപ്പിക്കുന്നു. സിനിമ കൊള്ളാം എല്ലാവരും കാണണം. നിരുപാധികമായ സ്നേഹത്തെക്കുറിച്ച് ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നായയുടെ സ്നേഹം നിരുപാധിക സ്നേഹമാണ്, അത് ശുദ്ധമാണ്". ചിത്രം എല്ലാവരും കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബൊമ്മൈ ഒരു നായ പ്രേമിയാണ്. കഴിഞ്ഞ വർഷമുണ്ടായ വളർത്തുനായയുടെ മരണം അദ്ദേഹത്തെ ഏറെതളർത്തിയിരുന്നു. ജൂൺ 10 നാണ് കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ 5 ഭാഷകളിലായി തിയറ്റർ റിലീസ് ചെയ്തത്.
പരുക്കനും ഏകാകിയുമായ ധർമ്മ എന്ന യുവാവിൻറെ ജീവിതത്തിലേക്ക് ചാർളി എന്ന നായകുട്ടി കടന്നുവരുന്നതിനുശേഷം ഇരുവരുടെയും ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നായ നായികയായെത്തുന്ന ചിത്രം നായപ്രേമിയല്ലാത്തവർക്കും ഏതെങ്കിലും രീതിയിൽ റിലേറ്റ് ചെയ്യാൻ സാധിക്കുമെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമ കണ്ടിറങ്ങുന്നവർക്ക് ചാർളിയെ സ്വന്തമാക്കാൻ തോന്നുന്നു എന്നതാണ് മറ്റൊരു ഹൈലൈറ്റ്. നായ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രങ്ങൾ ഒരുപാടുണ്ടെങ്കിലും പ്രമേയം കൊണ്ടും അവതരണ രീതിയൊണ്ടും വേറിട്ട ദൃശ്യാവിഷ്ക്കാരം കൊണ്ടും ‘777 ചാർളി’ അവയിൽ നിന്നും വ്യത്യസ്ഥമാണ്.
പരംവാഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാർത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളിൽ വിതരണത്തിനെത്തിച്ചത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും പ്രതീക് ഷെട്ടി എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിൽ നോബിൻ പോൾ സംഗീതം ഒരുക്കിയിരിക്കിയ ഗാനങ്ങൾ ഹൃദയസ്പർശമാണ്. വിവിധ ഭാഷകളിലെ വരികൾ മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവരുമാണ് തയ്യാറാക്കിയത്.
Find out more: