തങ്ങൾക്കൊപ്പം പ്രണയദിനമാഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഷഹീൻബാഗിലെ പൗരത്വനിയമഭേദഗതി പ്രതിഷേധക്കാർ.
മോദിക്കായി പ്രണയഗാനവും അപ്രതീക്ഷിതസമ്മാനവും ഒരുക്കിയിട്ടുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.
സമരവേദിക്കടുത്ത് പതിച്ച പോസ്റ്ററിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം നൽകിയത് .
“പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കോ ആർക്കുവേണമെങ്കിലും ഞങ്ങളോട് സംസാരിക്കാം.
പൗരത്വനിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്ന് ബോധ്യപ്പെടുത്താൻ അവർക്ക് കഴിയുമെങ്കിൽ പ്രതിഷേധങ്ങൾ ഞങ്ങൾ അവസാനിപ്പിക്കും” -ഷഹീൻബാഗിലെ സമരക്കാരിലൊരാളായ സയ്യിദ് താസീർ അഹമദ് അഭിപ്രായപ്പെട്ടു.
ഡിസംബർ 15 മുതലാണ് പൗരത്വനിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷഹീൻബാഗിൽ പ്രതിഷേധസമരം ആരംഭിച്ചത്