ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച് സിപിഐഎം; എം സ്വരാജ് തൃക്കാക്കര മണ്ഡലം സെക്രട്ടറി! പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗം ഉദ്ഘാടനം ചെയ്തത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കൃത്യമായ മുന്നൊരുങ്ങളോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും യുവനേതാവുമായ എം സ്വരാജിനെയാണ് മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുൻ എംഎൽഎ കൂടിയായ സ്വരാജിൻറെ നേതൃത്വത്തിലാകും സിപിഎം ഉപതെരഞ്ഞെടുപ്പിനെ നേരിടുക. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച് സിപിഐഎം. തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഇന്നലെ നടന്നു.
എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, കേന്ദ്ര കമ്മിറ്റി അംഗവും ജില്ലയിൽ നിന്നുള്ള മന്ത്രിയുമായ പി രാജീവ് എന്നിവരാണ് മറ്റു രണ്ടുപേർ. ഇന്നലെ നടന്ന നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തിൽ കോടിയേരിക്കൊപ്പം ഇവരും പങ്കെടുത്തിരുന്നു. നേരത്തെ സിപിഎം സംസ്ഥാന സമിതി എം സ്വരാജ് ഉൾപ്പെടെ മൂന്ന് നേതാക്കൾക്ക് മണ്ഡലത്തിൻറെ ചുമതല നൽകിയിരുന്നു. കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ, ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ എന്നിവർ സംസാരിച്ചു. എം സ്വരാജിന് പുറമെ, പി രാജീവ്, കെ ചന്ദ്രൻപിള്ള, എസ് ശർമ, എജി ഉദയകുമാർ എന്നീ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിഎം ദിനേശ്മണിയുടെ അധ്യക്ഷതയിൽ ചേർന്ന തൃക്കാക്കര മണ്ഡലം കമ്മിറ്റി രൂപീകരണയോഗമാണ് എം സ്വരാജിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിനാൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ബൂത്ത് തലം മുതൽ തെരഞ്ഞെടുപ്പ് പ്രവർത്തനം എങ്ങനെയായിരിക്കണമെന്നും പാർട്ടിയെ അടിത്തട്ടിൽ എങ്ങനെ സജ്ജമാക്കമണമെന്നത് ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങളും ബൂത്ത് ഭാരവാഹികൾക്ക് നൽകിയെന്നാണ് റിപ്പോർട്ട്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന ബൂത്ത് ഭാരവാഹികളുടെ യോഗം നടന്നത്. ഈ യോഗത്തോടെ സിപിഎം ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു എന്ന് വേണം കരുതാൻ. തൃക്കാക്കര യുഡിഎഫിൻറെ കോട്ടയായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ താഴെത്തട്ട് മുതൽ പാർട്ടിയെ സജീവമാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഎം തയ്യാറെടുക്കുന്നത്.
മുൻപ് ഉപതെരഞ്ഞെടുപ്പുകളിൽ ഫല കണ്ട തന്ത്രം തന്നെയാകും സിപിഎമ്മും ഇടതുമുന്നണിയും ഇത്തവണ തൃക്കാക്കരയിലും നടപ്പിലാക്കുക. ഓരോ ബൂത്തിൻറെയും ചുമതല ഏരിയാ കമ്മിറ്റി അംഗങ്ങൾക്ക് നൽകിയാണ് പ്രവർത്തനം. ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് നാല് മുതൽ ആറ് വരെ ബൂത്തുകളുടെ ചുമതലയും, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് ഒരോ ലോക്കൽ കമ്മിറ്റിയുടെയും ചുമതലയും നൽകിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ഒരുവർഷം കഴിയുമ്പോഴാണ് പ്രധാനപ്പെട്ട ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. സർക്കാരിൻറെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തുന്ന തെരഞ്ഞെടുപ്പായി മാറുമെന്നതിൽ മികച്ച പ്രകടനത്തിലൂടെ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യമാകും സിപിഎം നടപ്പിലാക്കുക. ഒന്നാം പിണറായി സർക്കാർ കാലത്ത് ഉപതെരഞ്ഞെടുപ്പുകളിൽ സീറ്റുകൾ പിടിച്ചെടുത്ത് നേട്ടം കൊയ്യാൻ സിപിഎമ്മിന് കഴിഞ്ഞിരുന്നു.
Find out more: