ക്ഷേത്ര കമ്മിറ്റിയിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്: സിപിഎം നിയന്ത്രണത്തിലെന്ന് പറയുന്നത് ദുഷ്ടലാക്ക് എന്ന് പി ജയരാജൻ! കാവ് കമ്മിറ്റിയിൽ എല്ലാ രാഷ്ട്രീയത്തിലും പെട്ടവരുണ്ടെന്ന് പി ജയരാജൻ പറഞ്ഞു. സിപിഎം നിയന്ത്രണത്തിലുള്ള കാവ് എന്ന് പറയുന്നതിലെ ദുഷ്ടലാക്ക് എല്ലാവർക്കും മനസിലാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോർഡ് വിഷയത്തിൽ പ്രതികരണവുമായി സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. മഹാഭൂരിപക്ഷം ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാ മതത്തിലും സമുദായത്തിൽ പെട്ടവരും ഉത്സവങ്ങളിൽ പങ്കെടുക്കാറുണ്ട്. ഉറൂസുകളിലും നേർച്ചകളിലും ഇത് തന്നെ അനുഭവം."കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിനോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡ് സംബന്ധിച്ച് വിവാദമുണ്ടായിരിക്കുകയാണല്ലോ.



അവിടെ പ്രവർത്തിക്കുന്ന കമ്മറ്റിയിൽ നാനാ രാഷ്ട്രീയ അഭിപ്രായക്കാരുണ്ട്. എന്നാലും സിപിഎം നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവർക്കും മനസിലാകും.ശ്രീനാരായണ ഗുരു ശിലയിട്ട തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവ സമയങ്ങളിൽ "അഹിന്ദുക്കൾക്ക് പ്രവേശനമില്ല" എന്ന ബോർഡുണ്ടായിരുന്നു. അത് നീക്കം ചെയ്യാൻ വേണ്ടി സ്വാമി ആനന്ദ തീർത്ഥ സത്യാഗ്രഹമിരുന്നത് ചരിത്രം. ക്ഷേത്ര കമ്മറ്റി അദ്ദേഹം ഉൾപ്പടെയുള്ള ശ്രീനാരായണീയരുടെ ആവശ്യം ശ്രദ്ധയോടെ കേട്ടു. അതനുസരിച്ച് പ്രവർത്തിച്ചു. ഇപ്പോൾ അവിടെ ആ ബോർഡ് നിലവിലില്ല. സൗഹാർദ്ദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ഇപ്പോൾ ക്ഷേത്ര കമ്മറ്റി പ്രസ്താവിച്ചിരിക്കുകയാണ്. ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു." ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. "മുസ്ലിങ്ങൾക്ക് പ്രവേശനമില്ല" എന്ന ബോർഡ് വെച്ചതിൽ മനസാ സന്തോഷിക്കുന്നവർ ആർഎസ്എസുകാരും മുസ്ലിം സമുദായത്തിലെ തീവ്ര സലഫികളും മറ്റുമാണ്.


കാരണം മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവർക്ക് താല്പര്യം. അതേസമയം ഉത്സവ പറമ്പിൽ മുസ്ലീങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്രക്കമ്മിറ്റിയുടെ പോസ്റ്റർ. കണ്ണൂർ പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട്ട് കാവിലാണ് വിവാദമായ ബോർഡ് സ്ഥാപിച്ചത്. 'ഉത്സവകാലങ്ങളിൽ മുസ്ലീങ്ങൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമില്ല' - ഇതാണ് പോസ്റ്ററിൻറെ ഉള്ളടക്കം. സോഷ്യൽ മീഡിയയിൽ പോസ്റ്ററിൻറെ ഫോട്ടോകൾ വ്യാപകമായി പ്രചരിക്കുകയാണ്. 


ബോർഡ് ഇതേ ക്ഷേത്രത്തിൽ തന്നെ സ്ഥാപിച്ചതാണെന്ന് പ്രദേശവാസികൾ സ്ഥിരീകരിച്ചു.  മല്ലിയോട്ട് പാലോട്ട് കാവിൽ നടന്നു വരുന്ന വിഷുവിളക്ക് കൊടിയേറ്റ മഹോത്സത്തിൻറെ ഭാഗമായാണ് ഇത്തരത്തിലൊരു ബോർഡ് ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചത്. ആദ്യമായല്ല ഇത്തരത്തിൽ ഒരു ബോർഡ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതെന്നാണ് ഒരു പ്രദേശവാസി സമയം മലയാളത്തോട് പറഞ്ഞത്. എല്ലാ വർഷവും സമാനമായ ബോർഡ് ഉണ്ടാകാറുണ്ടെന്നാണ് ഇയാൾ പറഞ്ഞത്.

మరింత సమాచారం తెలుసుకోండి: