ശനിയും ഞായറും ലോക്ക്ഡൗൺ പോലെയും നിയന്ത്രണങ്ങൾ കർശനവും! രണ്ട് ദിവസത്തെയും നിയന്ത്രണങ്ങൾ ലോക്ക്ഡൗണിനു സമാനമായിരിക്കുമെന്നും ജനങ്ങൾ പരമാവധി സമയം വീട്ടിൽ തന്നെ സമയം ചെലവഴിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ വീടിനു പുറത്തിറങ്ങരുതെന്നും മുഖ്യമമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കാനും മരുന്നു വാങ്ങാനും ഉൾപ്പെടെ പുറത്തിറങ്ങാം. എന്നാൽ ഇതിന് മുൻകൂട്ടി എഴുതി തയ്യാറാക്കിയ സത്യപ്രസ്താവന കൈയ്യിൽ കരുതണം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഭക്ഷണശാലകൾക്കും മത്സ്യക്കച്ചവടം നടത്തുന്നവർക്കും സാധനങ്ങൾ വീടുകളിൽ ഡെലിവർ ചെയ്യാം.
ഇവർ മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം. മുൻകൂട്ടി നിശ്ചയിച്ച വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് പോകുന്നവർ ക്ഷണക്കത്തും തിരിച്ചറിയൽ രേഖയും കൈയ്യിൽ കരുതണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ട് ദിവസവും പരമാവധി സമയം വീടുകൾക്കുള്ളിൽ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. സംസ്ഥാനത്ത് ഗുരുതര സാഹചര്യമാണെന്നും ഇതുമൂലമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അടച്ചിട്ട മുറികളിൽ കൊവിഡ് ബാധിതകർ ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ സൂക്ഷ്മ കണങ്ങൾ വായുവിൽ ദീർഘനേരം തങ്ങിനിൽക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ലാൻസറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ഉദ്ധരിച്ച് പറഞ്ഞു. ഈ സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ 75 പേർക്ക് വരെയാണ് അനുമതിയെങ്കിലും നിലവിലെ സാഹചര്യത്തിൽ അതുതന്നെ കൂടുതലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കൊവിഡ് 19 വായുവിലടെ പകരാമെന്ന് വ്യക്തമാക്കുന്ന പുതിയ പഠനം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ആരും ആഹ്വാനം ചെയ്യാതെ ഒരു കോടിയിലധികം രൂപയാണ് ഒറ്റ ദിവസം കൊണ്ട് ദുരിതാശ്വാസനിധിയിലെത്തിയതെന്നും കേരളീയനായതിൽ അഭിമാനം തോന്നുന്ന നിമിഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിനേഷനായി നൽകുന്ന തുക സിഎംഡിആർഎഫിൽ പ്രത്യേകം അക്കൗണ്ടുണ്ടാക്കി സൂക്ഷിക്കും. ഈ പണം വാക്സിൻ വാങ്ങാനായി തന്നെ ചെലവഴിക്കും. ഈ ഉദ്യമത്തിൽ കൂടുതൽ ആളുകൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാവരിലേയ്ക്കും വാക്സിൻ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. "സ്വതന്ത്ര ഇന്ത്യയിൽ ഇത്ര കാലം തുടർന്നു വന്ന സൌജന്യവും സാർവത്രികവുമായ വാക്സിനേഷൻ നടപ്പിലാക്കാൻ തന്നെയാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം.
ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുക തന്നെ ചെയ്യും." മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ സൗജന്യ വാക്സിനേഷൻ നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ പൊതുജനങ്ങൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് വ്യാപകമായി സംഭാവന നൽകിയതിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഒരു ഡോസിനു 400 രൂപ നിരക്കിൽ വാക്സിൻ വാങ്ങാൻ സംസ്ഥാനത്തിന് 1300 കോടി രൂപ ചെലവാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുമെന്നും എല്ലാവർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. "കേന്ദ്രസർക്കാരിന് 150 രൂപയ്ക്ക് നൽകുന്ന വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നത്. സംസ്ഥാനങ്ങൾക്ക് ക്വോട്ട നിശ്ചയിക്കാത്തതിനാൽ വാക്സിനു വേണ്ടിയുള്ള മത്സരം ഉടലെടുക്കാൻ സാധ്യതയുണ്ട്." മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മഹാമാരിക്കാലത്ത് സംസ്ഥാനങ്ങളുടെ മേൽ കടുത്ത സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്ന വാക്സിൻ നയം തിരുത്തണമെന്ന് പ്രധാനമന്ത്രിയോട് യോഗത്തിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
Find out more: