തരൂർ മന്ത്രി കോട്ട് ഇടുമോ? ശശി തരൂരിനെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്ത്! ശശി തരൂരിനെ പരസ്യമായി പുകഴ്ത്തുകയും 'തറവാടി നായരെ'ന്ന് വിളിക്കുകയും ചെയ്ത എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നടപടിയാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായ ദിനങ്ങളാണ് തരൂരിനെ കാത്തിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിൻ്റെ കേരളത്തിലെ നീക്കങ്ങൾക്കിടെ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നതു കൊണ്ടാണ് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതെന്നും കേരളത്തിൽ നിന്ന് കൂടുതൽ പരിപാടികൾക്ക് ക്ഷണം കിട്ടുന്നുണ്ടെന്നും തരൂർ പറഞ്ഞു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അതേസമയം, താൻ ഒരു സമുദായത്തിൻ്റെ മാത്രം നേതാവല്ലെന്നും ക്ഷണം കിട്ടിയതു കൊണ്ടാണ് സമുദായനേതാക്കളെ കണ്ടതെന്നും മറ്റൊരു വേദിയിൽ തരൂർ മറുപടി നൽകി. തൻ്റെ ഇഷ്ടമല്ലാത്ത നേതാക്കൾ പാർട്ടിയിൽ ഉണ്ടാകുമെന്നും അത് സ്വാഭാവികമാണെന്നുമാണ് തരൂരിൻ്റെ വാക്കുകൾ.തരൂരിൻ്റെ ലക്ഷ്യം കേരള മുഖ്യമന്ത്രിസ്ഥാനമാണെന്ന പരസ്യവിമർശനവുമായി കഴിഞ്ഞ ദിവസം ചില നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാാൽ താൻ മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചിട്ടില്ലെന്നായിരുന്നു തരൂരിൻ്റെ പ്രതികരണം.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ച് 20 ശതമാനത്തോളം വോട്ട് നേടിയ തരൂരിനെ അവഗണിക്കാനാകില്ലെന്ന വിലയിരുത്തൽ കോൺഗ്രസിനുള്ളിൽ തന്നെയുണ്ട്. വിവാദങ്ങൾ ഏറെക്കുറെ അവസാനിച്ച സാഹചര്യത്തിൽ തരൂരിന് അനുകൂലമായ നടപടികൾ സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സംസ്ഥാന നേതൃത്വവുമായി അടുപ്പത്തിലല്ലെങ്കിലും തരൂരിനെ അവഗണിക്കാനാകില്ലെന്ന നിലയിലാണ് നേതാക്കൾ. കൂടുതൽ സമുദായനേതാക്കളും യുവനേതാക്കളും തരൂരിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ തന്ത്രപരമായ നിലപാടാണ് കെപിസിസി നേതൃത്വം സ്വീകരിക്കുന്നത്. കേരളത്തിൽ നിന്ന് ആരൊക്കെ പ്രവർത്തകസമിതിയിൽ എത്തുമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല.
പുനഃസംഘടനയ്ക്ക് ജില്ലാതലത്തഇൽ സമിതികൾ നിശ്ചയിച്ച സാഹചര്യത്തിൽ കോൺഗ്രസിൻ്റെ ശ്രദ്ധ മുഴുവൻ അടുത്ത മാസം നടക്കുന്ന പ്ലീനറി സമ്മേളനങ്ങളിലാണ്. എകെ ആൻ്റണി, ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ എന്നീ നേതാക്കളാണ് നിലവിൽ സിഡബ്ലൂസിയിലുള്ളത്. കോൺഗ്രസ് അധ്യക്ഷൻ നോമിനേറ്റ് ചെയ്യുന്ന 11 പേർക്കൊപ്പം മത്സരത്തിലൂടെ സമിതിയിൽ എത്തുന്ന 12 പേർ കൂടി സിഡബ്ല്യൂസിയിൽ ഉണ്ടാകും. ഇതിനു പുറമെ കോൺഗ്രസ് അധ്യക്ഷനും പാർലമെൻ്ററി പാർട്ടി നേതാക്കളും സമിതിയിലുണ്ടാകും.
ഡൽഹി വിട്ട് കേരളത്തിൽ സ്ഥിരതാമസമാക്കിയ എകെ ആൻ്റണിയും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അടുത്ത വട്ടം പ്രവർത്തകസമിതിയിൽ ഉണ്ടായേക്കില്ല എന്നാണ് കരുതുന്നത്. കെസി വേണുഗോപാലിൻ്റെ പേര് ഉറപ്പാണെങ്കിലും തരൂരിനെ പ്രവർത്തകസമിതിയിലേയ്ക്ക് ഹൈക്കമാൻഡ് നാമനിർദേശം ചെയ്യുമോ എന്ന ചോദ്യം പ്രസക്തമാണ്.
അതേസമയം ഫെബ്രുവരി അവസാനം നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസിനു പുറത്തുനിന്നുള്ള എഐസിസി അംഗങ്ങളെ നിശ്ചയിക്കണം.
Find out more: