സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരാനുള്ള കാരണങ്ങൾ എന്തെല്ലാം? കർണാടകയിൽ നേതൃമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഡികെ ശിവകുമാർ എത്തുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയ സിദ്ധരാമയ്യയ്ക്കൊപ്പം നിലകൊള്ളാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്താമെന്ന ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ പ്രതീക്ഷകൾക്ക് തടയിട്ടത് കോൺഗ്രസ് ദേശീയ നേതൃത്വം. മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും സിദ്ധരാമയ്യയെ നീക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് താൽപ്പര്യമില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ളവർ ഇക്കാര്യത്തിൽ ഒരേ നിലപാടാണ്. ബിഹാറിൽ ഈ വർഷം തെരഞ്ഞെടുപ്പ് വരുന്നതിനാൽ കർണാടകയിൽ മുഖ്യമന്ത്രിയെ മാറ്റുന്നത് നീക്കം തിരിച്ചടിയാകുമെന്നും നേതൃത്വം വിലയിരുത്തി.





വരുന്ന ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസത്തിലാണ് ബിഹാർ തെരഞ്ഞെടുപ്പ്.ഇത്തവണത്തെ ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി ഒരുക്കിയ സ്വീകരണ ചടങ്ങിലുണ്ടായ ദുരന്തം ഡികെ ശിവകുമാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. പരിപാടിക്ക് അനുമതി നൽകുന്നതിൽ ഡികെ നീക്കം നടത്തിയെന്ന ആരോപണം പാർട്ടിയിൽ പോലും ശക്തമാണ്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൻ്റെ നിഴലിലാണ് ഡികെ ശിവകുമാർ. സിദ്ധരാമയ്യയെ നീക്കി മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശിവകുമാർ എത്താൻ ശ്രമം നടത്തുന്ന കാര്യം ദേശീയ നേതൃത്വത്തിന് വ്യക്തമായി അറിയാം. നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കും വിവാദങ്ങൾക്കും കാരണം ഈ അധികാരക്കൊതിയാണ്. സംസ്ഥാന കോൺഗ്രസിലെ 138 എംഎൽഎമാരിൽ ബഹുഭൂരിപക്ഷവും ശിവകുമാറിനൊപ്പമാണെന്ന റിപ്പോർട്ടുകളുണ്ട്.





എന്നാൽ, സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നത് ബിജെപിക്ക് കടന്നാക്രമിക്കാനുള്ള കാരണമാകുമെന്ന് കോൺഗ്രസ് നേതൃത്വം ഉറച്ച് വിശ്വസിക്കുന്നുണ്ട്.
മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറണമെങ്കിൽ തനിക്ക് ചില ഡിമാൻഡുകൾ ഉണ്ടെന്നും അവ നടപ്പാക്കണമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയതായി ചില ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. കർണാടക പിസിസി പ്രസിഡൻ്റ് സ്ഥാനം ഡികെ ശിവകുമാർ ഒഴിയണം എന്നതാണ് പ്രധാന ആവശ്യം. ഈ പദവിയിൽ താൻ പറയുന്നയാളെ നിയമിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കാൻ ശിവകുമാർ തയാറല്ല. ഇതോടെയാണ് മുഖ്യമന്ത്രിസ്ഥാനം എന്ന മോഹം ശിവകുമാർ തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുന്നത്.മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്താനുള്ള ശ്രമങ്ങൾ ശിവകുമാർ ആരംഭിക്കുകയും ചെയ്തു. എന്നാൽ, നിലവിലെ വിവാദങ്ങളുടെ പേരിൽ ഒരു അധികാര കൈമാറ്റം വേണ്ടെന്ന നിലപാടിൽ എഐസിസി എത്തുകയായിരുന്നു.






 ഇതോടെ മുഖ്യമന്ത്രിസ്ഥാനത്ത് സിദ്ധരാമയ്യ തുടരുമെന്ന് വ്യക്തമായി. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള അഭിപ്രായവ്യത്യാസം ശക്തമാണെന്ന കാര്യത്തിൽ എഐസിസിക്ക് പോലും സംശയമില്ല.കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്നെ തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല വ്യക്തമാക്കിയതോടെ ഡികെ ശിവകുമാറിൻ്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെയും നീക്കം തൽക്കാലത്തേക്ക് അവസാനിച്ചു. സർക്കാരിനെതിരെ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങളും നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുകയും ചെയ്തതോടെ നേതൃമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശിവകുമാർ എത്തുമെന്നും പ്രതീക്ഷകൾ ശക്തമായിരുന്നു.

Find out more: