രാജ്യത്തെ മുസ്ലിം പള്ളികളിലെ പ്രധാന കവാടത്തിലൂടെ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യത, ലിംഗ നീതി, ജീവിതത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. പുണെയില്‍ നിന്നുള്ള ദമ്പതികളായ യാസ്മീന്‍ സുബേര്‍ അഹമ്മദ്, സുബേര്‍ അഹമ്മദ് നസീര്‍ എന്നിവരുടേതാണ് ഈ ഹര്‍ജി.
ഹര്‍ജിയിലെ ആവശ്യത്തെക്കുറിച്ച് ഇന്ന് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ ഹാജരായി നിലപാട് അറിയിക്കും എന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെ ജൂനിയര്‍ അഭിഭാഷകര്‍ കോടതി മുറിയില്‍ എത്തിയിരുന്നു എങ്കിലും കെ.കെ കോടതിയിൽ വേണുഗോപാല്‍ എത്തിയില്ല.