'മാലികി'ലെ ജമീലയായി വിസ്മയിപ്പിച്ച് അമ്മയും മകളും! 'മാലിക്' ഒടിടി റീലീസായെത്തിയതോടെ സോഷ്യൽമീഡിയയിലടക്കം ഏറെ ചർച്ചയായിരിക്കുകയാണ്. സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തിനോട് പലരും വിജോയിപ്പുകൾ രേഖപ്പെടുത്തുന്നുണ്ടെങ്കിലും ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം ഏറെ മികച്ചതാണെന്നാണ് പലരും വിലയിരുത്തുന്നത്. മലയാള സിനിമയിൽ ഒരു കാലത്ത് ശ്രദ്ധേയ വേഷങ്ങളിലൂടെ വിസ്മയിപ്പിച്ച നടി ജലജയും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മാലികിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്. ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്ജ് തുടങ്ങി നിരവധി താരങ്ങൾ ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം ആണിത്.



  എൺപതുകളിൽ നിരവധി വിഖ്യാത സിനിമാ സംവിധായകരുടെ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ജലജ അവതരിപ്പിച്ചിരുന്നു. ഈ ഗാനം മറക്കുമോ, ഉൾക്കടൽ, രാധ എന്ന പെൺകുട്ടി, ശാലിനി എൻറെ കൂട്ടുകാരി, എലിപ്പത്തായം, വേനൽ, യവനിക, പടയോട്ടം, ചില്ല് തുടങ്ങി നൂറോളം സിനിമകളിൽ ജലജ അഭിനയിച്ചിട്ടുണ്ട്. തമിഴിലും ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1992-ൽ സ്നേഹ സാഗരം എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചിരുന്നത്. മധ്യവർഗ്ഗ കുടുംബങ്ങളിലെ സ്ത്രീ വേഷത്തിലായിരുന്നു മിക്ക സിനിമകളിലും കരയുന്ന നായികയായി ജലജ തിളങ്ങിയത്. മറ്റൊരു പ്രത്യേകത ചിത്രത്തിൽ ജമീലയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് ജലജയുടെ മകൾ ദേവിയാണ്.




   ഇപ്പോഴിതാ 29 വ‍‍ർഷങ്ങൾക്ക് ശേഷം ജലജ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ‘മാലിക്’ എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന അഹമ്മദലി സുലൈമാൻ എന്ന കഥാപാത്രത്തിൻറെ ഉമ്മ ജമീല ടീച്ചറായാണ് ചിത്രത്തിൽ ജലജ എത്തിയിരിക്കുന്നത്.ഏറെ കരുത്തുറ്റ കഥാപാത്രമാണ് ചിത്രത്തിൽ ജലജയുടേത്. തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് താൻ സംവിധായകൻ മഹേഷ് നാരായണനെ പരിചപ്പെട്ടതെന്നും മാലിക്കിലേക്ക് അദ്ദേഹം വിളിച്ചതെന്നും വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ജലജ വ്യക്തമാക്കിയിട്ടുണ്ട്.



   പ്രകാശ് നായരും ജലജയും വിവാഹിതരായത് 93ലായിരുന്നു. വിവാഹശേഷമാണ് ജലജ സിനിമ വിട്ടത്. ശേഷം ഏറെ നാൾ ദുബായിയിലായിരുന്നു. അടുത്തിടെയാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. മഹേഷ് മാലിക്കിൻറെ കഥ പറഞ്ഞപ്പോൾ കഥകേട്ട് ഇഷ്ടപ്പെട്ടുവെന്നും ഇത്രയും നാളുകൾക്ക് ശേഷം മടങ്ങിയെത്തുമ്പോൾ രണ്ടാം വരവിന് പറ്റിയ വേഷമിതാണെന്ന് തോന്നിയെന്നും ജലജയുടെ വാക്കുകൾ.  

Find out more: