കോൺഗ്രസ് ബിജെപിയെ തകർക്കാൻ വേണം; പക്ഷെ ഒന്നും നടന്നില്ല! പ്രശാന്ത് കിഷോറുമായി ചർച്ച നടന്നിരുന്നതായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്ഥിരീകരിച്ച് ദിവസങ്ങൾക്കു ശേഷമാണ് ദേശീയ വാർത്താ ചാനലിനോടു പ്രശാന്തിൻ്റെ പ്രതികരണം. ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിനെ മുൻനിർത്തി മുന്നോട്ടു പോകുന്നതു സംബന്ധിച്ച് നീണ്ട ചർച്ച നടന്നെന്നും എന്നാൽ തൻറെ നീക്കങ്ങളെ കോൺഗ്രസ് പിന്തുണച്ചില്ലെന്നും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ ദേശീയതലത്തിൽ കോൺഗ്രസിൻ്റെ സാന്നിധ്യം നിർണായകമാണെന്നും എന്നാൽ അതിനു ഗാന്ധികുടുംബത്തിനു താത്പര്യമില്ലെന്നും പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി. അഞ്ച് മാസത്തോളം താൻ കോൺഗ്രസുമായി തുടർച്ചയായി ചർച്ചകൾ നടത്തിയെന്നും ഇതിനു മുൻപു തന്നെ രണ്ട് വർഷമായി താനും കോൺഗ്രസ് നേതൃത്വവും തമ്മിൽ ചർച്ചകൾ നടന്നു വരികയായിരുന്നുവെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
കോൺഗ്രസും പ്രശാന്ത് കിഷോറും തമ്മിൽ സഹകരിക്കുന്നത് ജനങ്ങൾക്ക് വളരെ സ്വാഭാവികമായി തോന്നാം, എന്നാൽ പരസ്പരം വിശ്വാസത്തിലെടുക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കി. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിനു പിന്നാലെ അഞ്ച് മാസത്തോളം കോൺഗ്രസുമായി ചർച്ച നടത്തിയെന്ന് പ്രശാന്ത് കിഷോർ ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവിയോടു പറഞ്ഞു. താൻ കോൺഗ്രസിൽ ചേരാൻ തയ്യാറായിരുന്നുവെന്നും എന്നാൽ ഇത് ഏതെങ്കിലും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടല്ലെന്നും പ്രശാന്ത് പറഞ്ഞു. പാർട്ടിയെ പുനരുദ്ധരിക്കുക എന്നതായിരുന്നു തൻറെ ലക്ഷ്യമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. 90 ശതമാനം കാര്യങ്ങളിലും കോൺഗ്രസുമായി താൻ ധാരണയിലെത്തിയിരുന്നുവെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. എന്നാൽ ചില കാര്യങ്ങളിൽ യോജിക്കാനായില്ല.
മുൻപ് യുപി തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ചെങ്കിലും പരസ്പരം വലിയ ധാരണയില്ലാത്തതിനാൽ സഖ്യം ഗുണം ചെയ്തില്ലെന്നും ഇത്തരത്തിൽ നിയന്ത്രണങ്ങളുമായി ജോലി ചെയ്യാൻ തനിക്ക് സാധിക്കില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. തൻറെ ഈ നിലപാട് മൂലം സഹകരണത്തിനു കോൺഗ്രസിനും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും പ്രശാന്ത് കിഷോർ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, തൃണമൂൽ കോൺഗ്രസിനെ ദേശീയ പ്രതിപക്ഷ നേതൃത്വത്തിലേയ്ക്ക് ഉയർത്തിക്കൊണ്ടുവരുന്ന നടപടി കോൺഗ്രസിനെതിരെയുള്ള പ്രതികാരമല്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
കോൺഗ്രസിനെതിരായ നിലപാട് താൻ സ്വീകരിക്കില്ലെന്നും ഇന്ത്യൻ ജനാധിപത്യത്തിൽ കോൺഗ്രസ് പ്രധാന ശക്തിയായി ഉണ്ടാകണമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂലിനെ താൻ ആവശ്യമുള്ളപ്പോഴൊക്കെ സഹായിക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. ഒരു പാർട്ടിയെന്ന നിലയിൽ കോൺഗ്രസിനോടു ബഹുമാനമുണ്ടെന്നും കോൺഗ്രസില്ലാതെ മികച്ച പ്രതിപക്ഷം സാധ്യമല്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. "എന്നാൽ നിലവിലെ കോൺഗ്രസ് നേതൃത്വത്തിനു കീഴിൽ അത് അങ്ങനെയാണെന്നു കരുതുന്നില്ല. കോൺഗ്രസ് സ്വയം പുനഃസംഘടിപ്പിച്ചാൽ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കൂ." പ്രശാന്ത് കിഷോർ പറഞ്ഞു.
Find out more: