പ്രതിപക്ഷ അവകാശങ്ങൾ കവർന്നെടുത്താൽ പൂച്ചക്കുട്ടികളെ പോലെ ഇരുന്നുകൊടുക്കാൻ തയാറല്ല; ഇപി ജയരാജനെതിരെ വിടി സതീശൻ! കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോൺഗ്രസ് നേതാവിൻറെ പ്രതികരണം. സഭ നടക്കണമെന്നാണ് ആഗ്രഹം, പക്ഷെ പ്രതിപക്ഷ അവകാശങ്ങൾ കവർന്നെടുത്താൽ പൂച്ചക്കുട്ടികളെ പോലെ ഇരുന്നുകൊടുക്കാൻ തയാറല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയിൽ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇന്നലെ ഒരു സ്റ്റഡി ക്ലാസെടുത്തു. അദ്ദേഹം തല്ലിത്തകർത്ത സ്പീക്കറുടെ കസേര ഇപ്പോഴും പാലായിലെ ഒരു ഫർണീച്ചർ ഗോഡൗണിലുണ്ട്. ഇക്കാര്യം ഇ പി ജയരാജനെ വിനയപൂർവം ഓർമ്മിപ്പിക്കുന്നു. ഇ പി ജയരാജനെ പോലൊരാൾ പ്രതിപക്ഷം എങ്ങനെയാണ് നിയമസഭയിൽ പെരുമാറേണ്ടതെന്നത് സംബന്ധിച്ച് ക്ലാസെടുക്കുന്ന വിചിത്രമായൊരു കാലത്താണ് നമ്മൾ ജീവിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് പോലീസിനെ അയച്ച് അദ്ദേഹത്തെ അപമാനിക്കാനുള്ള മോദി സർക്കാരിൻറെ നീക്കത്തിൽ അതിശക്തിയായി പ്രതിഷേധിക്കുന്നു. രാഷ്ട്രീയ പകപോക്കലിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരും. രാഹുൽ ഗാന്ധി ഇന്ത്യയിലെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവാണ്. അദ്ദേഹത്തെ ഭീഷണിപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ജനാധിപത്യ ചേരിയിൽ നിൽക്കുന്ന ജനങ്ങൾ പ്രതിരോധിക്കും. ഭരണകൂടം ഭീരുക്കളാണെന്നതിൻറെയും രാഹുൽ ഗാന്ധിയെ മോദി സർക്കാർ എത്രത്തോളം ഭയപ്പെടുന്നു എന്നതിൻറെയും അവസാനത്തെ ഉദാഹരണമാണ് പോലീസിനെ അയച്ച് നടത്തിയ ഈ നാടകമെന്നും വിഡി സതീശൻ പ്രതികരിച്ചു. പ്രതിപക്ഷം മുന്നോട്ട് വച്ചിരിക്കുന്ന ന്യായമായ കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിയമസഭാ സമ്മേളനവുമായി സഹകരിക്കില്ല. സഭ നടക്കണമെന്നാണ് പ്രതിപക്ഷത്തിൻറെ ആഗ്രഹം. പക്ഷെ പ്രതിപക്ഷ അവകാശങ്ങൾ കവർന്നെടുത്താൽ പൂച്ചക്കുട്ടികളെ പോലെ ഇരുന്നുകൊടുക്കാൻ തയാറല്ലെന്നും വിഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാക്കളുടെ വാക്കൗട്ട് പ്രസംഗമാണ് ഭരണകക്ഷിയെ പ്രകോപിപ്പിക്കുന്നതെന്നാണ് ജയരാജൻ പറയാതെ പറഞ്ഞ് വച്ചിരിക്കുന്നത്. തൻറെ പ്രസ്താവനയിലൂടെ ജയരാജൻ മുഖ്യമന്ത്രിയെയാണ് ലക്ഷ്യമിടുന്നത്. അതേസമയം നാല് കൊല്ലത്തിനിടെ അഞ്ഞൂറിലധികം ക്രൈസ്തവ ദേവാലയങ്ങളാണ് രാജ്യത്ത് ആക്രമിക്കപ്പെട്ടത്. സ്റ്റാൻസാമിയെന്ന വന്ദ്യവയോധികനെ ജയിലിലിട്ട് കൊന്നവരാണ് മോദി ഭരണകൂടം. രണ്ട് കത്തോലിക്കാ പുരോഹിതരും അഞ്ച് പാസ്റ്റർമാരും ഇപ്പോഴും ജയിലിലാണ്. എല്ലായിടത്തും മതപരിവർത്തനം നടത്തുന്നത് ക്രൈസ്തവരാണെന്ന് ആരോപിച്ച് അവർ ആക്രമിക്കപ്പെടുകയാണ്.
ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വൈകാരികം മാത്രമാണ്. അതിനപ്പുറം ഒന്നുമില്ല. തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ് റബർ കർഷകരുടെ സങ്കടങ്ങളിൽ നിന്നുണ്ടായതാണതെന്നാണ് പറഞ്ഞത്. ഉമ്മൻ ചാണ്ടി സർക്കാരിൻറെ കാലത്ത് 500 കോടിയുടെ റബർ സ്ഥിരതാ ഫണ്ട് പൂർണമായും ചെലവഴിച്ചിരുന്നു. എന്നാലിപ്പോൾ ഫണ്ട് ഉണ്ടെങ്കിലും ചെലവഴിക്കുന്നില്ല. എന്നാൽ റബർ വിലയുടെ പേരിൽ ദേശീയ ഭരണകൂടത്തെ പിന്തുണയ്ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Find out more: