ഗൂഗിളും ചാറ്റ് ജിപിടിയുമൊക്കെ പരമാവധി ഉപയോഗിച്ചു'; ആദിത്യ ശ്രീവാസ്തവയുടെ വിജയരഹസ്യം! ഐഐടി കാൻപുരിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ആദിത്യ നിലവിൽ ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനിങ്ങിലാണ്. ആദ്യ 70ൽ റാങ്ക് ലഭിക്കാൻ പ്രാർഥിച്ചിരുന്നതായും എന്നാൽ ഒന്നാം റാങ്ക് പ്രതീക്ഷിച്ചതേ അല്ലെന്നും ആദിത്യ പറയുന്നു. "ഐഎഎസ് ലഭിക്കാനായി ആദ്യ 70ൽ റാങ്ക് ലഭിക്കണമെന്ന് പ്രാർഥിച്ചിരുന്നു. എന്നാൽ ഒന്നാം റാങ്ക് നേട്ടം അപ്രതീക്ഷിതമാണ്. ജീവിതകാലം മുഴുവൻ സന്തോഷിക്കാനുള്ളതാണ് ഈ നേട്ടം"- 26കാരനായ ആദിത്യ പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി രാജ്യശ്രദ്ധയാകർഷിച്ച് ആദിത്യ ശ്രീവാസ്തവ.





ഉത്തർ പ്രദേശ് ലക്നൗ സ്വദേശിയായ ആദിത്യയുടെ മൂന്നാം ശ്രമത്തിലാണ് ഒന്നാം റാങ്ക് നേട്ടം.വിജയ രഹസ്യത്തിനു പിന്നിൽ എന്താണെന്ന ചോദ്യത്തിന് ആദിത്യയുടെ മറുപടി ഇങ്ങനെ; "ഹാർഡ് വർക്കിനേക്കാൾ സ്മാർട്ട് വർക്കിനാണ് പ്രാധാന്യം നൽകിയത്. പഠനത്തിന് മറ്റ് പുസ്തകങ്ങളേക്കാൾ മുൻഗണന നൽകിയത് മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾക്കാണ്. അതിലൂടെ ചോദ്യങ്ങളുടെ പാറ്റേൺ മനസ്സിലാക്കാൻ സാധിച്ചു. ഗൂഗിളും ചാറ്റ് ജിപിടിയുമൊക്കെ പരമാവധി ഉപയോഗിച്ചു".2022ലെ സിവിൽ സർവീസ് പരീക്ഷയിൽ 216-ാം റാങ്ക് നേടിയ ആദിത്യയ്ക്ക് ഐപിഎസ് ലഭിച്ചിരുന്നു. നിലവിൽ ഐപിഎസ് പരിശീലനത്തിലായതിനാൽ ആദിത്യയുടെ ആഘോഷം അക്കാദമിയിലാണ്. അക്കാദമിയിലെ സഹപാഠികൾക്കൊപ്പമുള്ള ആദിത്യയുടെ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം വിജയാഘോഷത്തിൻ്റെ ഭാഗമാകാൻ തൻ്റെ കുടുംബം ഒപ്പമില്ലാത്തതിൻ്റെ വിഷമം ആദിത്യയ്ക്കുണ്ട്. "എൻ്റെ മാതാപിതാക്കളെ മിസ്സ് ചെയ്യുന്നുണ്ട്.





സുഹൃത്തുക്കൾക്കൊപ്പം രണ്ട് കേക്ക് മുറിച്ചു വിജയം ആഘോഷിച്ചു"- ആദിത്യ പറഞ്ഞു.ആദിത്യ ഐഎഎസ് നേടുമെന്ന് തങ്ങൾക്ക് ഉറപ്പായിരുന്നുവെന്ന് പിതാവ് അജയ് ശ്രീവാസ്തവ പറഞ്ഞു. എന്നാൽ ഒന്നാം റാങ്ക് നേട്ടം പ്രതീക്ഷിച്ചതിലും അപ്പുറമാണ്. നല്ല ശമ്പളത്തോടെ ജോലി ചെയ്തുവരികയായിരുന്നു ആദിത്യ. എന്നാൽ രാജ്യത്തെ സേവിക്കണമെന്ന ആഗ്രഹത്തിൽ 2020ൽ പ്രിലിമിനറി പരീക്ഷയ്ക്ക് മുന്നോടിയായി ജോലി രാജിവെച്ചു വീട്ടിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. സിഎജി ഓഫീസിലെ അസിസ്റ്റൻ്റ് ഓഡിറ്റ് ഓഫീസർ ആണ് അജയ് ശ്രീവാസ്തവ. ആദിത്യയുടെ മിന്നും വിജയത്തിൽ പ്രതികരിക്കാൻ ലക്നൗവിലുള്ള മാതാപിതാക്കൾക്ക് വാക്കുകളില്ല.





ആദിത്യ ഭക്ഷണപ്രിയനാണെന്ന് അമ്മ അഭ പറഞ്ഞു. സിവിൽ സർവീസ് പരിശീലനത്തിനിടെ രുചിയേറിയ ഭക്ഷണം അവൻ ആവശ്യപ്പെട്ടിരുന്നതായി അമ്മ ഓർത്തെടുത്തു. മട്ടൻ വിഭവങ്ങളോടാണ് ആദിത്യയ്ക്ക് പ്രിയം. ലക്നൗവിലെ സിറ്റി മോണ്ടിസോറി സ്കൂളിലെ പൂർവവിദ്യാർഥിയാണ് ആദിത്യ. ബി ടെക്കും എം ടെക്കും ഐഐടി കാൻപുരിൽനിന്ന് കരസ്ഥമാക്കി. പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സിലെ മുൻ ജിവനക്കാരനാണ്. ക്രിക്കറ്റ് ആദിത്യയ്ക്ക് ജീവനാണ്.

మరింత సమాచారం తెలుసుకోండి: