കാസർഗോഡ് ജില്ലയില്‍ എയര്‍സ്ട്രിപ്പ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ചെറു വിമാനത്താവളമായ എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതി നല്‍കി.
കാസര്‍ഗോഡ് പെരിയയിലാണ് പദ്ധതി തുടങ്ങാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.
പദ്ധതിയുടെ നടപടി വേഗത്തിലാക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
ഉടാന്‍ പദ്ധതി പ്രകാരമാണ് എയര്‍ സ്ട്രിപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരനാണ് പുറത്തുവിട്ടത്.
ഒരു റണ്‍വേ മാത്രമുള്ള ചെറു വിമാനത്താവളമാണ് എയര്‍ സ്ട്രിപ്പ്. ഇവിടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കും. സംസ്ഥാനത്ത് മൂന്ന് എയര്‍ സ്ട്രിപ്പുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കാസര്‍ഗാഡ്, ഇടുക്കി, വയനാട് ജില്ലകളില്‍ എയര്‍സ്ട്രിപ്പ് തുടങ്ങുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.
ഇതില്‍ കാസര്‍ഗോഡ് തുടങ്ങാനിരിക്കുന്ന പദ്ധതിക്കാണ് ഇപ്പോൾ കേന്ദ്ര അനുമതി ലഭിച്ചത്.