സിനിമയുടെ മുതൽ മുടക്ക് അനുസരിച്ച് റിലീസ് ചെയ്യേണ്ട തിയേറ്ററുകളുടെ എണ്ണം തീരുമാനിക്കും. നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുണ്ടായത് കുടുംബപ്രശ്‌നമാണ്. ആ വിഷയങ്ങളെല്ലാം പൂർണമായി പരിഹരിച്ചുവെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
തിയേറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും. 2020 മാർച്ച് 31നുള്ളിൽ തിയേറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം.സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ തുറക്കാൻ മുഖ്യമന്ത്രിയുമായി വിവിധ സംഘടനകൾ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. തീയേറ്ററുകൾ എന്ന് തുറക്കും, എപ്പോൾ തങ്ങളുടെ പ്രിയതാരത്തെ സ്ത്രീനിൽ കാണുമെന്ന് ആലോചിച്ച് കാത്തിരിക്കുകയായിരുന്നു മലയാളി. ആ കാത്തിരിപ്പ് അവസാനിക്കുകയാണ്.
കേരളത്തിൽ തീയേറ്ററുകൾ തുറക്കാൻ തീരുമാനമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വിവിധ സംഘടനകളുടെ ചർച്ചയിലാണ് തീരുമാനമായത്. എന്ന് തുറക്കും എന്ന കാര്യത്തിൽ തീരുമാനം ഉടനെയുണ്ടാകും. ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുമ്പോൾ പ്രതീക്ഷകളും ഒപ്പം ആശങ്കകളുമുണ്ട്. അതിൽ പ്രധാനപ്പെട്ടത് കൊവിഡ് നിയന്ത്രണവും സിനിമകാണാനെത്തുന്നവരുടെ സുരക്ഷയുമാണ്.
ആളുകൾ കൂട്ടത്തോടെയെത്തുന്ന ഇടമായതിനാൽ തീയേറ്ററുകളിലെ സുരക്ഷ ഏറെ പ്രധാനപ്പെട്ടതാണ്. അതേസമയം, കേരളത്തിലെ ഭരണകൂടവും സമൂഹവും ഇതുവരെ കാത്തു പോന്ന ജാഗ്രത തീയേറ്ററുകൾ തുറക്കുമ്പോഴും പാലിക്കേണ്ടതുണ്ട്. വിജയ് ചിത്രം മാസ്റ്ററിന്റെ പ്രീ ബുക്കിങ്ങിനായി തമിഴ്നാട്ടിലെ തീയേറ്ററുകളിൽ കണ്ടത് പോലൊരു ജനത്തിരക്ക് കേരളത്തിലുണ്ടാകാതെ നോക്കണം. മാസ്റ്ററിന് പുറമെ, മരക്കാർ, കുറുപ്പ്, വൺ തുടങ്ങിയ വലിയ സിനിമകൾ മലയാളത്തിലും റിലീസ് കാത്തു നിൽക്കുന്നുണ്ട്.